ന്യൂഡൽഹി: ഈമാസം 29ന് തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിൽ തീരുമാനം. ലഖിംപൂരിൽ നാലു കർഷകരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചും ആദ്യ ദിവസം മുതൽ ഇരു സഭകളും പ്രക്ഷുബ്‌ദ്ധമാക്കും.
ഇന്ധന വിലവർദ്ധന, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ചൈനീസ് കടന്നുകയറ്റം, ജമ്മുകാശ്മീരിലെ പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കാൻ മറ്റ് പ്രതിപക്ഷ കക്ഷികളുടെ സഹായവും തേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ അറിയിച്ചു.
എ.കെ. ആന്റണി, ആനന്ദ് ശർമ്മ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, ആദിർ രഞ്ജൻ ചൗധരി, നവ്‌നീത് ബിട്ടു, ജയ്റാം രമേശ് തുടങ്ങിയവരും സോണിയയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |