ന്യൂഡൽഹി: മദർ തേരേസ കൊൽക്കത്തയിൽ സ്ഥാപിച്ച മിഷണറീസ് ഒഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കാനുള്ള ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടതിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ മിഷണറീസ് ഒഫ് ചാരിറ്റി സ്റ്റേറ്റ് ബാങ്കിന് അപേക്ഷ നൽകിയതാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അക്കൗണ്ടുകൾ മരവിപ്പിക്കാൻ സംഘടന ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന് വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസൻസ് പുതുക്കാനുള്ള അപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ഇത്. 31വരെയാണ് ലൈസൻസ് കാലാവധി. അപേക്ഷയിൽ ചില പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നിരസിച്ചത്. ഒക്‌ടോബർ 31ന് അവസാനിച്ച ലൈസൻസ് കാലാവധി ഡിസം. 31വരെ നീട്ടി നൽകിയതാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അക്കൗണ്ടുകൾ മരവിപ്പിച്ചത് 22,000 രോഗികൾക്ക് മരുന്നും ഭക്ഷണവും ഇല്ലാതാക്കിയെന്നും മമത കുറ്റപ്പെടുത്തിയിരുന്നു. നിയമം വലുതാണെങ്കിലും കാരുണ്യ പ്രവർത്തനത്തെ അവഗണിക്കരുതെന്നും അവർ പറഞ്ഞു.
അതേസമയം മിഷണറീസ് ഒാഫ് ചാരിറ്റിയുടെ കീഴിൽ ഗുജറാത്തിൽ പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രത്തിൽ കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയെന്ന ആരോപണവും ഇതിനിടെ പ്രചരിച്ചിരുന്നു. ആരോപണം കൊൽക്കത്ത ആർച്ച് ഡയസ് വികാർ ജനറൽ ഫാദർ ഡൊമിനിക് ഗോംസ് തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |