ന്യൂഡൽഹി: രാജ്യത്തെ പ്രധാന നഗരങ്ങളിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ മാത്രം ഡൽഹിയിൽ കൊവിഡ് കേസുകൾ 86 ശതമാനവും മഹാരാഷ്ട്രയിൽ 82 ശതമാനവും വർദ്ധിച്ചു. ഡൽഹിയിൽ ഭാഗിക നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ കൊവിഡ് വ്യാപനത്തിന് ശമനമാകുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം. ഇന്നലെ മാത്രം 923 കൊവിഡ് കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്.
ഒമിക്രോൺ വ്യാപനവും ഡൽഹിയിൽ ശക്തമാവുകയാണ്. 238 ഒമിക്രോൺ കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. ഒമിക്രോൺ വ്യാപനത്തിൽ ഡൽഹിയാണ് ഇന്ത്യയിൽ ഒന്നാമത്. തൊട്ടു പിന്നാലെ 167 കേസുകളുമായി മഹാരാഷ്ട്രയുണ്ട്. ആകെ ഒമിക്രോൺ കേസുകൾ 781 ആയി. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9,195 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി. ഡൽഹിയിൽ ലഫ്.ഗവർണ്ണർ അനിൽ ബൈജാലിന്റെ അദ്ധ്യക്ഷതയിൽ ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി യോഗം ചേർന്നു. മുഖ്യമന്തി അരവിന്ദ് കേജ്‌രിവാൾ അടക്കമുള്ളവർ പങ്കെടുത്തു. നിലവിലുള്ള നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്ന് യോഗം തീരുമാനിച്ചു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും മാളുകളിലും സിനിമാശാലകളിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനാനുമതി നൽകണമെന്ന് പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർ ജി. ശ്രീരാമുലു നിർദ്ദേശിച്ചു.
തമിഴ്നാട്ടിൽ കർശന നിയന്ത്രണം
ചെന്നൈയിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം. മറീന, ബെസന്ത് നഗർ, നീലങ്കരൈ എന്നീ ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ലെന്നും ഇവിടെ പാർക്കിംഗ് നിരോധിച്ചതായും പൊലീസ് അറിയിച്ചു. 31ന് രാത്രി 9 ന് ശേഷം ഈ പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.ഹോട്ടൽ, റിസോർട്ട് എന്നിവിടങ്ങളിലെ സംഗീത, ഡി.ജെ പാർട്ടികളും നിരോധിച്ചു. അപാർട്ടുമെന്റുകളിലെ ആഘോഷങ്ങൾക്കും നിരോധനം ബാധകമാണ്.കാമരാജ് റോഡ്, മറിന ബീച്ച് റോഡ്, ബെസന്ത് നഗർ ഏലിയറ്റ് റോഡ് എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. ഭക്ഷണശാലകൾക്ക് രാത്രി 11 വരെ പ്രവർത്തിക്കാം. ഹോട്ടൽ ജീവനക്കാർ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം.കേരളത്തിലും ഒമിക്രോൺ കേസുകൾ ഉയരുന്നതിനാൽ അതിർത്തി പ്രദേശങ്ങളിൽ തമിഴ്നാട് കർശന പരിശോധന ഏർപ്പെടുത്തിയിരിക്കുകയാണ്.
വെർച്വൽ റാലിക്ക് തയ്യാറെന്ന് ബി.ജെ.പി
കൊവിഡ് വ്യാപനം രൂക്ഷമാകുകയും പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ബി.ജെ.പി വെർച്വൽ തിരഞ്ഞെടുപ്പ് റാലിക്ക് തയ്യാറാണെന്ന് ബി.ജെ.പിയുടെ പഞ്ചാബ് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. ബംഗാൾ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി ഇത് നടപ്പിലാക്കിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |