ചണ്ഡീഗഢ്: ലുധിയാന കോടതി സ്ഫോടനക്കേസ് പ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഗഗന്‍ദീപ് സിംഗുമായി ബന്ധമുള്ള വനിത കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. ഇവരെ ദേശീയ അന്വേഷണ ഏജൻസിയും പഞ്ചാബ് പൊലീസും ചോദ്യം ചെയ്യുകയാണ്. ഇവരുടെ പേരടക്കമുള്ളവ പുറത്ത് വിട്ടിട്ടില്ല. ഗഗന്‍ദീപുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മറ്റ് ചിലരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഗഗന്‍ദീപിന്റെ ബാങ്ക് അക്കൗണ്ടിൽ ഡിസംബറിൽ മൂന്ന് ലക്ഷത്തോളം രൂപ ഗഡുക്കളായി നിക്ഷേപിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ഖാലിസ്ഥാൻ ഭീകരൻ ജസ്‌വീന്ദർ സിംഗ് മുൾട്ടാനിയ്ക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്തു. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ പ്രവർത്തിക്കുന്ന മുൾട്ടാനിയെ ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതിന് ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമൂഹമാദ്ധ്യമങ്ങൾ വഴി പഞ്ചാബിലെ യുവാക്കളെ ഭീകരസംഘടനയിലേക്ക് എത്തിക്കുന്നതിലും മുൾട്ടാനിയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാങ്ങാൻ ഖാലിസ്ഥാൻ സംഘം പണം ശേഖരിക്കുന്നുണ്ടെന്നും ഭീകരസംഘടനയായ ഐ.എസ്.ഐയുമായി മുൾട്ടാനിയ്ക്ക് ബന്ധമുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |