ന്യൂഡൽഹി: ഏഴ് മാസത്തിന് ശേഷം പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 1,17,100 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 28.8 ശതമാനം കൂടുതലാണിത്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 7.74 ശതമാനമാണ്. 27 സംസ്ഥാനങ്ങളിലായി ഒമിക്രോൺ കേസുകൾ 3,000 കടന്നു. 2021 ജൂൺ ആറിനാണ് അവസാനമായി പ്രതിദിന കേസുകൾ 1 ലക്ഷം കടന്നത്. മഹാരാഷ്ട്ര ( 36,265), പശ്ചിമ ബംഗാൾ (15,421), ഡൽഹി (15,097), തമിഴ്നാട് (6,983), കർണാടക (5,031) എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ രൂക്ഷമാണ്.രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 302 മരണമാണ് റിപ്പോർട്ട് ചെയ്തത്.
24 മണിക്കുറിനുള്ളിൽ 30,836 പേർ സുഖം പ്രാപിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമാണ്.അതേസമയം, മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രതിദിന കൊവിഡ് കേസുകൾ 17,335 ൽ എത്തി നിൽക്കെ ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി നിർദ്ദേശിച്ച വാരാന്ത്യ കർഫ്യൂ തുടങ്ങി. ഇന്നലെ രാത്രി 10 ന് ആരംഭിച്ച കർഫ്യൂ തിങ്കളാഴ്ച പുലർച്ചെ 5 വരെ നീണ്ട് നിൽക്കും. കഴിഞ്ഞ ദിവസത്തേക്കാൾ 17 ശതമാനം കേസുകളാണ് ഇന്നലെ വർദ്ധിച്ചത്. ഇതോടെ ഡൽഹിയിലെ സജീവമായ കൊവിഡ് കേസുകൾ 31,498 ആയി. കഴിഞ്ഞ ദിവസത്തെ 15,097 കേസുകളിൽ നിന്നാണ് ഈ വർദ്ധനവ്. 465 ഒമിക്രോൺ ബാധിതരാണ് ഡൽഹിയിലുള്ളത്.
ഹൈറിസ്ക് രാജ്യങ്ങൾ 19
പുതുതായി 9 രാജ്യങ്ങളെ കൂടി പട്ടികയിൽ ചേർത്തതോടെ ഹൈ റിസ്ക് രാജ്യങ്ങളുടെ എണ്ണം 19 ആയി ഉയർന്നു. 2021 ഡിസം.വരെ ഇത് 10 ആയിരുന്നു. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ സഹയാത്രികരും വിമാന ജീവനക്കാരും സമ്പർക്ക ലിസ്റ്റിൽപ്പെടും. അപകട സാദ്ധ്യതയില്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേരെ പരിശോധിക്കും. സ്ക്രീനിംഗിനിടെ രോഗലക്ഷണങ്ങളുള്ളവരെ മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റും.
പോസിറ്റീവാണെന്ന് കണ്ടാൽ സമ്പർക്ക ലിസ്റ്റ് തയ്യാറാക്കും. നിരീക്ഷണത്തിലുള്ളവർ പരിശോധനയിൽ പോസിറ്റീവായാൽ ഉടൻ ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
ഒാക്സിജൻ,വെന്റിലേറ്റർ ലഭ്യത
വിലയിരുത്തി ആരോഗ്യമന്ത്രാലയം
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ വെന്റിലേറ്റർ, ഒാക്സിജൻ കോൺസെൻട്രേറ്ററുകൾ, സിലിണ്ടറുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത, ഒാക്സിജൻ പ്ളാന്റുകളുടെ പ്രവർത്തനം എന്നീ വിഷയങ്ങൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തു. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഒാക്സിജൻ പ്ളാന്റുകളും മറ്റും പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കണമെന്നും ഇതിനായി ലഭ്യമായ ഫണ്ടുകൾ ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.അതേസമയം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒമിക്രോൺ കേസുകൾ കുറവായതിനാൽ പരിഭ്രമിക്കേണ്ടതില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ചയിൽ അറിയിച്ചെന്ന വാർത്ത തെറ്റാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |