പ്രസിദ്ധീകരണാവകാശം രണ്ടുകോടി രൂപയ്ക്ക് ബ്രിട്ടീഷ് കമ്പനി നേടി
കൊച്ചി: പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ രത്തൻ ടാറ്റയുടെ ജീവചരിത്രമെഴുതാനുള്ള നിയോഗം മലയാളിയും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ.തോമസ് മാത്യുവിന്. പ്രസിദ്ധീകരണാവകാശം രണ്ടുകോടി രൂപയ്ക്ക് ബ്രിട്ടീഷ് കമ്പനിയായ ഹാർപ്പർകോളിൻസ് നേടി.
ടാറ്റ സൺസ് ചെയർമാൻ എമിരറ്റസായ രത്തൻ ടാറ്റയുടെ (84) ആദ്യ ഔദ്യോഗിക ജീവചരിത്രമാണിത്. അദ്ദേഹത്തിന്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, വ്യാവസായ ജീവിതത്തുടക്കം, സ്വാധീനിച്ച വ്യക്തികൾ, സംഭവങ്ങൾ തുടങ്ങിയവ ജീവചരിത്രത്തിലുണ്ടാകും.
കഥേതര വിഭാഗത്തിൽ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് പുസ്തകത്തിന് കിട്ടിയത്. എല്ലാ ഭാഷകളിലുമുള്ള ജീവചരിത്രത്തിന്റെ അവകാശം അനീഷ് ചാണ്ടിയുടെ ലാബിരിന്ത് ലിറ്ററസി ഏജൻസിയിൽ നിന്നാണ് ഹാർപ്പർ കോളിൻസ് സ്വന്തമാക്കിയത്. പ്രിന്റ്, ഇ-ബുക്ക്, ഓഡിയോബുക്ക് അവകാശങ്ങളാണ് കമ്പനിക്ക്. ഫിലിം,ഒ.ടി.ടി അവകാശങ്ങൾ അനീഷ് ചാണ്ടിക്കാണ്.
രഹസ്യങ്ങളുടെ കലവറ
ടാറ്റയുടെ ജീവിതത്തിലെ പുറത്തുവരാത്ത കാര്യങ്ങളായിരിക്കും പുസ്‌തകത്തിൽ 90 ശതമാനവുമെന്ന് ഡോ.തോമസ് മാത്യു വ്യക്തമാക്കിയിട്ടുണ്ട്. നാനോകാർ പദ്ധതി, സൈറസ് മിസ്‌ത്രിയെ പുറത്താക്കൽ, ടാറ്റാ സ്‌റ്റീലിന്റെ ഏറ്റെടുക്കൽ തുടങ്ങിയവയുടെ വിശദാംശങ്ങൾ ഉണ്ടാകും.
വലിയ നിയോഗം: തോമസ് മാത്യു
രത്തൻ ടാറ്റയുടെ ജീവചരിത്രമെഴുതാനുള്ള നിയോഗത്തിൽ അഭിമാനമുണ്ടെന്നും സമ്പൂർണ സ്വാതന്ത്ര്യമാണ് ടാറ്റ നൽകിയിട്ടുള്ളതെന്നും ഡോ.തോമസ് മാത്യു പറഞ്ഞു.
1983 ബാച്ച് ഐ.എ.എസുകാരനായ തോമസ് മാത്യു എഴുത്തുകാരൻ, ഫോട്ടോഗ്രാഫർ, പ്രതിരോധ വിദഗ്ദ്ധൻ, കോർപ്പറേറ്റ് തന്ത്രജ്ഞൻ എന്നീനിലകളിൽ ശ്രദ്ധേയനാണ്. 1983ൽ കേരളകേഡറിൽ സർവീസിൽ പ്രവേശിച്ചു. എറണാകുളം ജില്ലാകളക്ടറായിരുന്നു.പിന്നീട് വ്യവസായ വകുപ്പ് സെക്രട്ടറിയായി. തുടർന്ന് കേന്ദ്രസർവീസിൽ. കേന്ദ്രത്തിൽ വാർത്താവിതരണം,പെട്രോളിയം,വ്യവസായം,പ്രതിരോധം തുടങ്ങി വിവിധ വകുപ്പുകളിൽ. പിന്നീട് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അഡിഷണൽ സെക്രട്ടറിയായി. അതിനു ശേഷം നാഷണൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ. 2016ൽ വിരമിച്ചു.
ഒബാമയുടെ ഭരണകാലത്തെ ഇന്ത്യ-അമേരിക്ക ബന്ധം പറയുന്ന ഇൻ സെർച്ച് ഒഫ് കോൺഗ്രൂവൻസ്, ദ വിംഗ്ഡ് വണ്ടേഴ്‌സ് ഒഫ് രാഷ്‌ട്രപതിഭവൻ, എബോഡ് അണ്ടർ ദി ഡോം തുടങ്ങിയ പുസ്‌തകങ്ങളും തോമസ് മാത്യു രചിച്ചിട്ടുണ്ട്.
ജെ.എൻ.യുവിൽ നിന്ന് പി.എച്ച്ഡിയും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ഗുരുഗ്രാമിലാണ് താമസം.
മൂന്ന് പതിറ്റാണ്ടിന്റെ ആത്മബന്ധം
ഡോ.തോമസ് മാത്യുവിന് ടാറ്റയുമായി മൂന്നു പതിറ്റാണ്ടിന്റെ ആത്മബന്ധമുണ്ട്. 2018ലാണ് ജീവചരിത്ര രചനയുടെ പ്രാരംഭ നടപടികളിലേക്ക് കടന്നത്. ടാറ്റയുടെ സ്വകാര്യ കത്തുകളും ചിത്രങ്ങളും മാത്യുവിന് ലഭ്യമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |