ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ മുലയം സിംഗ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ അർദ്ധ സഹോദരനുമായ പ്രതീക് യാദവിന്റെ ഭാര്യയുമായ അപർണ യാദവ് ബി.ജെ.പിയിൽ ചേർന്നു. ഇന്നലെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അംഗത്വമെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലക്നൗ കാണ്ഡ് മണ്ഡലത്തിൽ നിന്നും എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ബി.ജെ.പിയിലെ റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെട്ടു. ലക്നൗവിൽ സ്ത്രീകൾക്ക് വേണ്ടി സന്നദ്ധ സംഘടന നടത്തുന്ന അപർണഅവിടെ ഒരു ഗോപാരിപാലന കേന്ദ്രവും നടത്തുന്നുണ്ട്.
ഗോശ്ശാലയിൽ യോഗി ആദിത്യനാഥിനൊപ്പമുള്ള ചിത്രത്തെ ചൊല്ലിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിലൂടെയും അപർണ വിവാദത്തിൽപ്പെട്ടിരുന്നു. പ്രധാനമന്ത്രി തനിക്ക് എപ്പോഴും പ്രചോദനമായിരുന്നുവെന്നും ബി.ജെ.പിയുടെ പദ്ധതികളിൽ എന്നും മതിപ്പ് തോന്നിയിട്ടുണ്ടെന്നും അവർ പറഞ്ഞു. രാഷ്ട്രീയത്തിൽ മാത്രമല്ല കുടുംബത്തിലും അഖിലേഷ് യാദവ് വിജയിച്ചിട്ടില്ലെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ പറഞ്ഞു. അതേസമയം,സമാജ്‌വാദി പാർട്ടിയ്ക്ക് ടിക്കറ്റ് നൽകാൻ കഴിയാത്തവർക്ക് ബി.ജെ.പി അത് നൽകുന്നതിൽ നന്ദിയുണ്ടെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |