ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ അദ്ധ്യക്ഷ സോണിയാ ഗാന്ധിയടക്കം ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ച് പിരിയുന്ന പതിവു തുടർന്നത് മാറ്റങ്ങൾ പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയായി. തോൽവി പഠിക്കാനും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ ചർച്ച ചെയ്യാനും സംഘടിപ്പിക്കുന്ന ചിന്തൻ ശിബിരം മാറ്റം കൊണ്ടുവരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ സംഭവിക്കുന്ന തുടർ തോൽവികൾക്ക് ശേഷം ചേരുന്ന പ്രവർത്തക സമിതികളിലെല്ലാം ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിൽ വിശ്വാസം രേഖപ്പെടുത്തി അവരോട് തുടരാൻ ആവശ്യപ്പെടുന്ന രീതിയാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വമേറ്റ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചതു മാത്രമാണ് ഒരപവാദം. എട്ടു വർഷത്തിനിടെ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും, നാൽപ്പതോളം അസംബ്ളി തിരഞ്ഞെടുപ്പുകളിലും തോറ്റ പാർട്ടിക്ക് ചൂണ്ടിക്കാട്ടാനുള്ളത് രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ് അടക്കം ചുരുക്കം ജയങ്ങൾ മാത്രം. അതിൽ പഞ്ചാബ് ഇപ്പോൾ ആംആദ്‌മി പാർട്ടിക്ക് അടിയറ വയ്‌ക്കുകയും ചെയ്‌തു.
പ്രവർത്തക സമിതിയിൽ അടക്കം ജനാധിപത്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ഗ്രൂപ്പ് 23 വിഭാഗത്തിന്റെ പ്രതിനിധികളെ നിശബ്ദരാക്കാൻ ഔദ്യോഗിക വിഭാഗത്തിന് കഴിഞ്ഞതിനാൽ ഞായറാഴ്ചത്തെ യോഗവും പതിവുപോലെ വിശ്വാസം രേഖപ്പെടുത്തി പിരിയുകയായിരുന്നു. പാർലമെന്റ് സമ്മേളനം കഴിഞ്ഞാലുടൻ ചേരുന്ന ചിന്തൻ ശിബിരം എന്തു മാറ്റം കൊണ്ടുവരുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ശക്തിപ്പെടുത്തൽ നടപടികൾ പ്രഖ്യാപനങ്ങളിലൊതുന്നതാണ് പതിവ്.
അതേസമയം , മാറ്റങ്ങൾ വൈകിക്കരുതെന്ന് ജി 23 നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച പുന:സംഘടനാ ക്രമം അനുസരിച്ച് ആഗസ്റ്റ്-സെപ്‌തംബർ മാസങ്ങളിൽ പുതിയ മുഴുവൻ സമയ അദ്ധ്യക്ഷൻ വരേണ്ടതുണ്ട്. ആ പദവി ഏറ്റെടുക്കാൻ രാഹുലിന് മേൽ നല്ല സമ്മർദ്ദവുമുണ്ട്. പാർട്ടി അധികാരത്തിൽ തുടരുന്ന പ്രമുഖ സംസ്ഥാനമെന്ന നിലയിൽ രാജസ്ഥാനിൽ വച്ചാകും ചിന്തൻ ശിബിരമെന്നും സൂചനയുണ്ട്.
പങ്കെടുക്കാനാവാതെ
ആന്റണി
വീണ്ടും കൊവിഡ് ബാധിച്ചതിനാൽ നിർണായക പ്രവർത്തക സമിതിയിൽ മുതിർന്ന നേതാവ് എ.കെ. ആന്റണിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. കേരളത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഡൽഹി വസതിയിൽ വിശ്രമത്തിലാണ് ആന്റണി. അനാരോഗ്യം മൂലം മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും പ്രവർത്തക സമിതി യോഗത്തിന് വന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |