നാളെ നാട്ടിലെത്തിക്കും
ന്യൂഡൽഹി: യുക്രെയിനിലെ ഖാർകിവിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീനിന്റെ ഭൗതികദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ദാവൺഗരെ എസ്.എസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി ഭൗതികദേഹം വിട്ടുനൽകുമെന്ന് നവീനിന്റെ പിതാവ് ശേഖരപ്പ പറഞ്ഞു.
തിങ്കളാഴ്ച്ച പുലർച്ചെ 3ന് ബംഗളൂരു വിമാനത്താവളത്തിലെത്തിച്ച് 9 മണിയോടെ കാവേരി ജില്ലയിൽ നവീനിന്റെ ഗ്രാമത്തിൽ കൊണ്ടുവരും. വീരശൈവ ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ ചെയ്ത ശേഷം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിക്ക് കൈമാറും.
കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായവും കുടുംബാംഗത്തിന് സർക്കാർ ജോലിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വാഗ്ദാനം ചെയ്തു.
'എന്റെ മകൻ മെഡിക്കൽ രംഗത്ത് വലിയ നേട്ടം കൈവരിക്കണമെന്നാഗ്രഹിച്ചു. വിധി ഇങ്ങനെയായി. കുറഞ്ഞത് അവന്റെ ശരീരമെങ്കിലും മറ്റു കുട്ടികൾക്ക് ഉപകരിക്കട്ടെ"
- നവീനിന്റെ പിതാവ് ശേഖരപ്പ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |