ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം മുതൽ കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പൊതുപ്രവേശന പരീക്ഷ (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-സി.യു.ഇ.ടി) മലയാളം അടക്കം 13 ഭാഷകളിൽ എഴുതാം. പ്ളസ് ടു മാർക്കിന് പകരം അടുത്ത അദ്ധ്യയന വർഷം മുതൽ പൊതുപ്രവേശന പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് 45 കേന്ദ്ര സർവകലാശാലകളിലും ബിരുദ പ്രവേശനം. ജൂലായിലെ പരീക്ഷയ്ക്കായി അടുത്ത മാസം ആദ്യം അപേക്ഷിക്കാം.
സെക്‌ഷൻ 1എ വിഭാഗത്തിലാണ് മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു ഭാഷകളിൽ എഴുതാവുന്നത്. ഫ്രഞ്ച്, ജർമ്മൻ, അറബി ഭാഷകളിൽ എഴുതുന്നവർക്കാണ് 1ബി വിഭാഗം. ഇവ കൂടാതെ ജനറൽ ടെസ്റ്റ്, ആന്ത്രപ്പോളജി, അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ് തുടങ്ങി ആറ് ഡൊമൈനുകൾ അടങ്ങിയ വിഭാഗവുമുണ്ട്. എൻ.സി.ആർ.ടി.സി സിലബസ് പ്രകാരം രാവിലെയും ഉച്ചയ്ക്കുമായി രണ്ടുഘട്ടങ്ങളായാകും പരീക്ഷ.
മറ്റ് സർവകലാശാലകൾക്കും പൊതുപ്രവേശന പരീക്ഷയിലെ മാർക്ക് അടിസ്ഥാനത്തിൽ ബിരുദ പ്രവേശനം നടത്താമെന്ന് യു.ജി.സി ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു. കേന്ദ്ര സർവകലാശാലകളിലെ സംവരണ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകില്ല. മ്യൂസിക്, ഫൈൻ ആർട്സ്, തിയറ്റർ തുടങ്ങിയ വിഷയങ്ങളിൽ പൊതുപ്രവേശന പരീക്ഷയ്ക്കുശേഷം അഭിമുഖ-പ്രാക്‌ടിക്കൽ പരീക്ഷകളുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |