സുവേന്ദു അധികാരിയുൾപ്പെടെയുള്ളവർക്ക് സസ്പെൻഷൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 8 പേരുടെ മരണത്തിൽ കലാശിച്ച ബിർഭും സംഘർഷത്തിൽ ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തൃണമൂൽ- ബി.ജെ.പി എം.എൽ.എമാരുടെ കൂട്ടത്തല്ലിൽ അവസാനിച്ചു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ 5 ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. സുവേന്ദുവിന് പുറമെ, ദീപക് ബർമൻ,മനോജ് ടിഗ്ഗ, നരഹരി മഹതോ, ശങ്കർ ഘോഷ് എന്നിവരാണ് സസ്‌പെൻഷനിലായ മറ്റ് ബിജെപി എം.എൽ.എമാർ.ഈ വർഷം മുഴുവൻ സഭയിൽ ഹാജരാകുന്നതിൽ നിന്ന് ഇവരെ സ്പീക്കർ വിലക്കി. ബിർഭും കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്നാൽ ആവശ്യം സ്പീക്കർ ബിമൻ ബാനർജി നിരസിച്ചു. തുടർന്നുണ്ടായ ബഹളമാണ് കൂട്ടയടിയിൽ കലാശിച്ചത്.
സംഭവത്തിൽ ഇരു വിഭാഗങ്ങളിലുമുള്ള എം.എൽ.എമാർക്ക് പരിക്കേറ്റെന്നാണ് വിവരം.
സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ എം.എൽ.എ അസിത് മജുംദാറിനെ മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. തന്നെ ഇടിച്ചു പരിക്കേൽപ്പിച്ചത് സുവേന്ദുവാണെന്ന് അസിത് ആരോപിച്ചു. അതേ സമയം ബി.ജെ.പി എം.എൽ.എ മനോജ് ടിഗ്ഗയുടെ വസ്ത്രങ്ങൾ തൃണമൂൽ എം.എൽ.എമാർ വലിച്ച് കീറിയതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. നിയമസഭയ്ക്കകത്ത് പോലും ബി.ജെ.പി എം.എൽ.എമാർ അക്രമത്തിനിരയാകുകയാണെന്നും അടിയന്തരമായി കേന്ദ്ര ഇടപെടൽ വേണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |