കൊളംബോ : ഇന്ധന ക്ഷാമത്തിൽ വലയുന്ന ശ്രീലങ്കയ്ക്ക് സഹായമായി ഇന്ത്യ അറിയിച്ച 40,000 മെട്രിക് ടൺ ഡീസൽ ഇന്നലെ കൊളംബോയിലെത്തി.
വൈകിട്ടോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡീസൽ വിതരണം ആരംഭിച്ചു. ഡീസൽ ലഭ്യമാകുന്നതോടെ 13 മണിക്കൂർ പവർ കട്ട് കുറയ്ക്കുമെന്നാണ് അധികൃതർ പറയുന്നത്.
അതേ സമയം, ഭക്ഷ്യക്ഷാമം രൂക്ഷമായ ശ്രീലങ്കയിലേക്ക് 40,000 ടൺ അരി ഇന്ത്യ ഉടൻ കയറ്റി അയയ്ക്കും. മരുന്നുകളും ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകും. ഇന്ത്യയുടെ അരിയെത്തുന്നതോടെ രാജ്യത്തെ അരി വില കുറയുമെന്നാണ് ശ്രീലങ്കയുടെ കണക്കുകൂട്ടൽ.
22 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ശ്രീലങ്ക സ്വാതന്ത്ര്യാനന്തരം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിദേശനാണ്യമില്ലാത്തതിനാൽ ഏറ്റവും അത്യാവശ്യ വസ്തുക്കൾ പോലും ഇറക്കുമതി ചെയ്യാനാകാതെ വലയുന്ന ശ്രീലങ്കയിൽ കടുത്ത വൈദ്യുതി ക്ഷാമവും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഡീസൽ ലഭ്യത നിലച്ചതോടെ പൊതുഗതാഗത സംവിധാനങ്ങൾ പലതും സേവനം നിറുത്തി. ഇന്ധനമില്ലാതായതോടെ സ്വകാര്യ ബസ് സർവീസുകളും ഏറെക്കുറേ പ്രവർത്തനം നിറുത്തിയിരുന്നു.
അതേ സമയം, സുരക്ഷാ സേനയ്ക്ക് അധികാരം നൽകിക്കൊണ്ടുള്ള അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ പ്രസിഡന്റ് ഗോതബയ രജപക്സെയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ സർവകക്ഷി സർക്കാർ രൂപീകരിക്കണമെന്ന് പ്രസിഡന്റിനോട് മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഫ്രീഡം പാർട്ടി ആവശ്യപ്പെട്ടു. അഭ്യർത്ഥന അവഗണിച്ചാൽ തങ്ങൾ സഖ്യം വിട്ടേക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. ശ്രീലങ്ക ഫ്രീഡം പാർട്ടിയ്ക്ക് പാർലമെന്റിൽ 14 അംഗങ്ങളാണുള്ളത്. മഹീന്ദ്ര രജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി ഭരണ മുന്നണിയിലെ 11 പാർട്ടികൾ രംഗത്തുണ്ട്.
ഗോട്ടബയയുടെ സഹോദരന്മാരായ പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെ, ധനകാര്യമന്ത്രി ബേസിൽ രജപക്സെ, ജലസേചന വകുപ്പ് മന്ത്രിയായ ചമൽ രജപക്സെ, മഹീന്ദ്ര രജപക്സെയുടെ മകനും യുവജനകാര്യ, കായിക മന്ത്രിയുമായ നമൽ രജപക്സെ എന്നിവർക്കെതിരെയും രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |