ചരിത്രത്തിലാദ്യമായി സി.പി.എം പി.ബിയിൽ ദളിത് പ്രാതിനിദ്ധ്യം
കേന്ദ്രകമ്മിറ്റിയിൽ രാജീവ്, ബാലഗോപാൽ, സതീദേവി, സുജാത
കണ്ണൂർ: സി.പി.എമ്മിന്റെ 58 വർഷത്തെ ചരിത്രത്തിലാദ്യമായി, പാർട്ടി പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിൽ ദളിത് പ്രാതിനിദ്ധ്യം ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമിലൂടെ
ഉറപ്പാക്കിയ 23-ാം പാർട്ടി കോൺഗ്രസ്, ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തിരഞ്ഞെടുത്തു. 2015ൽ വിശാഖപട്ടണത്ത് ചേർന്ന 21-ാം പാർട്ടി കോൺഗ്രസിൽ സി.പി.എം അമരത്തെത്തിയ യെച്ചൂരിക്ക് ഇത് ജനറൽ സെക്രട്ടറിപദത്തിൽ തുടർച്ചയായ മൂന്നാമൂഴം.
പതിനേഴംഗ പൊളിറ്റ്ബ്യൂറോയിൽ നിന്ന് മുതിർന്ന നേതാവായ എസ്. രാമചന്ദ്രൻ പിള്ള ഒഴിഞ്ഞതും പകരം കേരളത്തിൽ നിന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പുതുതായെത്തിയതുമാണ് മറ്റൊരു ശ്രദ്ധേയ മാറ്റം.
ബംഗാളിലെ ആദിവാസി നേതാവായ രാമചന്ദ്ര ഡോമിനു പുറമെ, കർഷക പ്രക്ഷോഭങ്ങളുടെ നായകനും കിസാൻ സഭ അഖിലേന്ത്യാ അദ്ധ്യക്ഷനുമായ മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്‌ളെയും പി.ബിയിലെത്തി. ബംഗാളിൽ നിന്നുള്ള മുതിർന്ന നേതാക്കളായ ബിമൻ ബസു, ഹനൻ മൊള്ള എന്നിവരും 75 വയസ് പിന്നിട്ടതിനാൽ പി.ബിയിൽ നിന്നൊഴിഞ്ഞു.
കേന്ദ്രകമ്മിറ്റിയിലെ അംഗസംഖ്യ 94ൽ നിന്ന് 85 ആയി ചുരുക്കി. ഒരു സ്ഥാനം ഒഴിച്ചിട്ടു. കേരളത്തിൽ നിന്നുള്ള പി. കരുണാകരനും വൈക്കം വിശ്വനും കേന്ദ്രകമ്മിറ്റിയിൽ നിന്നൊഴിവായി. കേരളത്തിൽ നിന്ന് രണ്ട് വനിതകളടക്കം നാല് പേർ പുതുതായെത്തി. മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ ,സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി, മുൻ എം.പി സി.എസ്. സുജാത എന്നിവർ. കേന്ദ്ര കമ്മിറ്റിയിൽ പുതുതായെത്തിയ മൂന്ന് വനിതകളിൽ രണ്ടു പേരും കേരളത്തിൽ നിന്നായി. ഒരാൾ ബംഗാളിൽ നിന്നാണ്. കേന്ദ്രകമ്മിറ്റിയിൽ ആകെ 15 വനിതകളാണിപ്പോൾ.
എസ്.ആർ.പി ക്ഷണിതാവ്; വി.എസ്,പാലൊളി ഇല്ല
പി.ബിയിൽ നിന്നൊഴിഞ്ഞ എസ്. രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻ മൊള്ള എന്നിവരെ കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കി. ഉത്തരാഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാന സെക്രട്ടറിമാരായ രാജേന്ദ്രസിംഗ് നേഗി, സഞ്ജയ് പരാതെ എന്നിവർ സ്ഥിരം ക്ഷണിതാക്കളാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസും ഇരുവരെയും സ്ഥിരം ക്ഷണിതാക്കളായി തിരഞ്ഞെടുത്തിരുന്നു.
പാർട്ടി സ്ഥാപക നേതാക്കളായ വി.എസ്. അച്യുതാനന്ദനും മല്ലു സ്വരാജ്യവും കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ പാലോളി മുഹമ്മദ് കുട്ടിയുമടക്കം ആറു പേരെ ഹൈദരബാദ് പാർട്ടി കോൺഗ്രസ് പ്രത്യേക ക്ഷണിതാക്കളാക്കിയിരുന്നു. ഇത്തവണ ഇവരെ ഒഴിവാക്കി. പി.ബിയിൽ നിന്നൊഴിഞ്ഞ മൂന്നു പേരേ പ്രത്യേക ക്ഷണിതാക്കളായുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |