കൊളംബോ: സാമ്പത്തിക പ്രതിസന്ധിക്കെതിരായ ജനകീയ പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്ന ശ്രീലങ്കയിൽ ഇന്ന് പുതുവർഷം. സിംഗള, തമിഴ് പുതുവർഷ പിറവിയിൽ ഇക്കുറി ആഘോഷമില്ലെങ്കിലും ലങ്കൻ ജനതയെ കൈയയച്ച് സഹായിക്കുകയാണ് ഇന്ത്യ. ശ്രീലങ്കയ്ക്ക് 200 കോടി ഡോളറിന്റെ അധിക സഹായം കൂടി നൽകുന്നത് ഇന്ത്യയുടെ പരിഗണനയിലാണ്.
അനുരാധപുര ജില്ലയിലെ മദവേവ, കിരിമെതിയാവ ഗ്രാമങ്ങളിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഇന്ത്യൻ എംബസി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കാൻഡിയിൽ ഗലാഹയിലെ എസ്റ്റേറ്റുകളിലെ നൂറുകണക്കിനാളുകൾക്കും ഭക്ഷ്യ, അവശ്യവസ്തുക്കൾ എത്തിച്ചു. പുതുവർഷം പ്രമാണിച്ച് ഇന്ത്യ ചൊവ്വാഴ്ച കൊളംബോയിലെത്തിച്ച 11,000 മെട്രിക് ടൺ അരി ഇന്ത്യൻ ഹൈക്കമ്മിഷൻ ശ്രീലങ്കൻ സർക്കാരിന് കൈമാറി.
വിദേശത്തുള്ള ശ്രീലങ്കൻ പൗരന്മാർ നാട്ടിലേക്ക് പണമയച്ച് സഹായിക്കണമെന്ന് സെൻട്രൽ ബാങ്ക് ഗവർണർ നന്ദലാൽ വീരസിംഗെ അഭ്യർത്ഥിച്ചു.
അതേസമയം, കടക്കെണിയിലായ ശ്രീലങ്കയെ സഹായിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നതായി ചൈന പറഞ്ഞു. 250 കോടി യു.എസ് ഡോളർ സഹായവും വായ്പാ പുനഃക്രമീകരണവും അഭ്യർത്ഥിച്ച ശ്രീലങ്കയോട് ചൈന ഇതുവരെ പ്രതികരിച്ചിരുന്നില്ല.
അതിനിടെ, രാജപക്‌സ സർക്കാരിനെ താഴെയിറക്കാനുള്ള ഇംപീച്ച്മെന്റ്, അവിശ്വാസ പ്രമേയത്തിൽ മുഖ്യ പ്രതിപക്ഷമായ എസ്.ജെ.ബിയിലെ 50ഓളം അംഗങ്ങൾ ഒപ്പുവച്ചു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിലാണ് നീക്കം. മറ്റു പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണയും തേടിയിട്ടുണ്ട്.
ചർച്ചയ്ക്ക് തയാർ
സർക്കാരിനെതിരെ സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ പറഞ്ഞു. കൊളംബോയിലെ ഗാലി ഫേസിൽ കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയിലും ശക്തമായ സമരം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ പ്രതിഷേധക്കാരുടെ അഭിപ്രായങ്ങളും പരിഗണിക്കാമെന്നും പ്രതിഷേധക്കാർ ചർച്ചയ്ക്ക് തയാറാണെങ്കിൽ പ്രതിനിധി സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിനെ അറിയിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |