ജയ്പൂർ: രാജസ്ഥാനിലെ ജോധ്പുരിൽ ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ നാലു പൊലീസുകാരും ഉൾപ്പെടുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തു. ഉദയ് മന്ദിർ, നാഗോരി ഗേറ്റ്, ഖണ്ഡ ഫൽസ, പ്രതാപ് നഗർ, ദേവ് നഗർ, സൂർ സാഗർ, സർദാർപുര ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈദിനോടൊപ്പം മൂന്നു ദിവസത്തെ പരശുറാം ജയന്തി ഉത്സവം ജോധ്പുരിൽ നടന്നുവരികയാണ്. ജലോറി ഗേറ്റ് മേഖലയിൽ പതാക ഉയർത്തുന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാഗ്വാദങ്ങൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.ജനങ്ങളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്ന് ജനക്കൂട്ടം പൊലീസിന്റെ ഔട്ട്‌പോസ്റ്റ് ആക്രമിച്ചു. ഇതോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം നിർഭാഗ്യകരമായ സംഭവമാണ് ജോധ്പുരിൽ നടന്നതെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഭ്യർത്ഥിച്ചു. ഏവരും സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിയണമെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവും സഹകരിക്കണമെന്നും ഗെഹ്‌ലോട്ട് ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ പാർട്ടികൾക്കതീതമായി ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |