ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിശാപ്പാർട്ടിയിൽ പങ്കെടുത്തെന്ന ആരോപണത്തോടെ വീഡിയോ ദൃശ്യം പുറത്തുവിട്ട് ബി.ജെ.പി. സുഹൃത്തായ മാദ്ധ്യമപ്രവർത്തകയുടെ വിവാഹത്തിനാണ് രാഹുൽ നേപ്പാളിൽ പോയതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
അരണ്ട വെളിച്ചത്തിൽ ഉച്ചത്തിലുള്ള പാട്ടിനൊപ്പം ആളുകൾ നൃത്തമാടുന്ന സ്ഥലത്ത് നീല ടീ ഷർട്ട് ധരിച്ച് രാഹുൽ ഗാന്ധി ഒരു വനിതാ സുഹൃത്തിനൊപ്പം നിൽക്കുന്ന ദൃശ്യമാണ് ബി.ജെ.പി നേതാക്കളായ തേജീന്ദർ പാൽ സിംഗ് ബാഗ, അമിത് മാളവ്യ, മനോജ് തിവാരി തുടങ്ങിയവർ ട്വിറ്ററിൽ പങ്കുവച്ചത്. കാഠ്‌മണ്ഡുവിലെ ലോർഡ് ഒാഫ് ദി ഡ്രിങ്ക്‌സ് എന്ന പബിലെ ദൃശ്യങ്ങളാണെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ അതു വൈറലായി.
മുൻ നേപ്പാൾ അംബാസഡർ ഭീം ഉദാസിന്റെ മകളും ഡൽഹിയിൽ സി.എൻ.എൻ ചാനലിലെ മാദ്ധ്യമ പ്രവർത്തകയുമായ സുംനിമ ഉദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി മേയ് രണ്ടിന് മറ്റ് മൂന്നുപേർക്കൊപ്പം കാഠ്മണ്ഡുവിൽ എത്തിയിരുന്നു. രാഹുലിനെ വിവാഹത്തിന് ക്ഷണിച്ചതായി ഭീം ഉദാസും സ്ഥിരീകരിച്ചു. മാരിയറ്റ് ഹോട്ടലിലാണ് രാഹുൽ തങ്ങിയത്.
വിവാദമാക്കി ബി.ജെ.പി
മുംബയിൽ സംഘർഷം നടക്കുമ്പോൾ രാഹുൽ നൈറ്റ് ക്ലബിലാണെന്നും പാർട്ടി അദ്ധ്യക്ഷ സ്ഥാനം പുറത്ത് നൽകില്ലെന്ന് തീരുമാനിച്ച ശേഷം പ്രധാനമന്ത്രി സ്ഥാനാർത്ഥി ജോലി തുടങ്ങിയെന്നും ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തത് തെറ്റാണോ? ബി.ജെ.പി അതൊക്കെ ഇനി കുറ്റകൃത്യമാക്കുമായിരിക്കും
-- കോൺഗ്രസ് വക്താവ് രൺദീപ് സുർജെ വാല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |