സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിക്കൂടേ?
കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡൽഹി:രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഐ. പി. സി 124 എ വകുപ്പ് കേന്ദ്രം പുനഃപരിശോധിക്കുന്നതുവരെ ഈ വകുപ്പും രാജ്യദ്രോഹം ചുമത്തിയ കേസുകളിലെ നടപടികളും മരവിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. പുനഃപരിശോധന തീരുംവരെ രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിക്കൂടേയെന്നും കോടതി ചോദിച്ചു.
ഇക്കാര്യങ്ങളിൽ ഇന്ന് തന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന്
ചീഫ് ജസ്റ്റിസ് എൻ.വി രമണ,ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കൊഹ്‌ലി
എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഇന്നു തന്നെ അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമ്മതിച്ചു. വാദം ഇന്ന് തുടരും.
ഐ. പി. സി 124 എ വകുപ്പ് പുനഃപരിശോധിക്കുമെന്നും അതുവരെ വാദം മാറ്റണമെന്നുമുള്ള കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ചോദ്യങ്ങൾ.
പുനഃപരിശോധനയ്‌ക്ക് എത്ര സമയം വേണമെന്ന കോടതിയുടെ ചോദ്യത്തിന് സമയപരിധി പറയാനാവില്ലെന്നും പുനഃപരിശോധന തുടങ്ങിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ മറുപടി നൽകി.
കേന്ദ്രത്തിന്റെ തീരുമാനം വരുന്നതുവരെ വാദം മാറ്റണമെന്ന അപേക്ഷ അംഗീകരിക്കാം. പക്ഷേ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. അറ്റോർണി ജനറലും ഈ ആശങ്ക പങ്കുവച്ചിട്ടുണ്ട്. നാം അനീതി കാട്ടുന്നു എന്ന തോന്നലുണ്ടാവരുത്.
ഒന്ന് നിലവിലുള്ള രാജ്യദ്രോഹ കേസുകൾ. പിന്നെ നിയമത്തിന്റെ ദുരുപയോഗം. ഹനുമാൻ ചാലീസയുടെ പേരിലും രാജ്യദ്രോഹ കേസെടുത്തു. രാജ്യദ്രോഹക്കേസുകളിൽ ഇപ്പോൾ ജയിലിൽ കിടക്കുന്നവരുണ്ട്. ഭാവിയിൽ ജയിലിൽ ആകാൻ പോകുന്നവരുണ്ട്. ഇവരെയൊക്കെ എങ്ങനെ സംരക്ഷിക്കും? ഇക്കാര്യങ്ങളിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണം - ചീഫ് ജസ്റ്റിസ് എൻ. വി രമണ പറഞ്ഞു.
രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും അന്വേഷിക്കുന്നതും സംസ്ഥാന സർക്കാരുകളാണെന്നും നിയമം ദുരുപയോഗം ചെയ്യുന്നതിന് ഭരണഘടനാപരമായ പരിഹാരങ്ങളുണ്ടെന്നും ഭാവിയിലെ കേസുകളുടെ ഗൗരവത്തെ പറ്റി ഒന്നും പറാനാവില്ലെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.
പുനഃപരിശോധന കഴിയുന്നതു വരെ 124 എ വകുപ്പ് പ്രകാരം കേസുകൾ എടുക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിക്കൂടേ എന്ന് ജസ്റ്റിസ്‌മാരായ സൂര്യകാന്തും ഹിമ കോഹ്‌ലിയും ചോദിച്ചു.
വാദം മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. പാർലമെന്റ് നിയമം പുനഃപരിശോധിക്കാൻ ആറ് മാസമോ ഒരു വർഷമോ എടുക്കാം. അതുകൊണ്ട് കോടതി വാദം മാറ്റിവയ്ക്കേണ്ടതില്ല. പുനഃപരിശോധന വരെ രാജ്യദ്രോഹ കേസുകൾ എടുക്കരുതെന്നും സിബൽ പറഞ്ഞു.
കാലഹരണപ്പെട്ട കൊളോണിയൽ നിയമങ്ങൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ ഉപേക്ഷിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |