ന്യൂഡൽഹി: പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന വിവാദ രാജ്യദ്രോഹ നിയമം (ഐ. പി. സി 124 എ ) കേന്ദ്രസർക്കാർ പുനഃപരിശോധിച്ച് തീരുമാനം എടുക്കുംവരെ സുപ്രീം കോടതി മരവിപ്പിച്ചു.
അതുവരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 124 എ പ്രകാരം പുതിയ കേസെടുക്കുന്നതും അന്വേഷണം നടത്തുന്നതും ഭീഷണിയോ സമ്മർദ്ദമോ പ്ര യോഗിക്കുന്നതും ചരിത്രം കുറിച്ച ഇടക്കാല ഉത്തരവിൽ വിലക്കിയിട്ടുണ്ട്. 124 എയുടെ ദുരുപയോഗം തടയാനുള്ള നിർദ്ദേശങ്ങൾ കേന്ദ്രത്തിന് കോടതിയിൽ നൽകാമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
നിയമനിർമ്മാണ പ്രക്രിയ നീളുമെന്നതിനാൽ പുനഃപരിശോധന പൂർത്തിയാക്കാൻ കോടതി സമയപരിധി നിശ്ചയിച്ചില്ല.
124 എ പ്രകാരം പുതിയ കേസുകൾ എടുത്താൽ പ്രതികൾക്ക് കോടതിയെ സമീപിക്കാം. നിലവിലുള്ള രാജ്യദ്രോഹ കേസുകളിലെ അപ്പീൽ ഉൾപ്പെടെയുള്ള
നടപടികളും മരവിപ്പിച്ചു. രാജ്യദ്രോഹത്തിന് ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാം.
ജുലൈ മൂന്നാം വാരം വീണ്ടും വാദം കേൾക്കും.
നിയമം രാജ്യത്തെ സാഹചര്യങ്ങൾക്ക് ചേരുന്നതല്ലെന്നും ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ പുനഃപരിശോധന വേണമെന്നും കേന്ദത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
രണ്ട് കാര്യങ്ങളാണ് പരിഗണിച്ചതെന്ന് കോടതി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ സ്വാതന്ത്ര്യവും. രണ്ടും തമ്മിൽ സന്തുലനം വേണം.1898ലെ നിയമത്തിന് ഭരണഘടനയേക്കാൾ പഴക്കമുണ്ട്. അതിനാൽ നിയമം കേന്ദ്രം പുനഃപരിശോധിക്കുമെന്നും അതുവരെ സംസ്ഥാന സർക്കാരുകൾ നിയമം പ്രയോഗിക്കില്ലെന്നും പ്രതീക്ഷിക്കുന്നു. നീതിയുടെ താൽപര്യത്തിനായി 124 എ വകുപ്പ് മരവിപ്പിക്കുന്നു - ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചോദ്യം, മറുചോദ്യം, ഉത്തരവ്
124 എ പ്രകാരം നിലവിലുള്ള കേസുകളിലെ പ്രോസിക്യൂഷൻ നടപടികൾ പൂർണമായി നിരോധിക്കാനോ മരവിപ്പിക്കാനോ കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ഭീകരപ്രവർത്തനവും കള്ളപ്പണം വെളുപ്പിക്കലുമൊക്കെയുണ്ട്. എങ്കിലും ഈ കേസുകളിലെ പ്രതികൾക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം. ബോധപൂർവമുള്ള കുറ്റകൃത്യമാണ് 124 എയിൽ വരുന്നതെന്നും അതിനാൽ ആ വകുപ്പ് പ്രകാരം കേസെടുക്കുന്നത് തടയാനാവില്ലെന്നും തുഷാർമേത്ത നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും കേസെടുക്കും മുമ്പ് ഒരു പൊലീസ് സൂപ്രണ്ട് വസ്തുതകൾ പരിശോധിച്ചാൽ നിയമത്തിന്റെ ദുരുപയോഗം തടയാം. ഭരണഘടനാ ബെഞ്ച് സാധുവായി വിധിച്ച നിയമം സ്റ്റേ ചെയ്യുന്നത് ശരിയല്ല - തുഷാർ മേത്ത പറഞ്ഞു.
ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ഇതിനെ എതിർത്തു. പൊലീസ് സൂപ്രണ്ടിനെ ഏൽപ്പിക്കുന്നതിൽ കാര്യമില്ല. 124 എ ഭരണഘടനാവിരുദ്ധമാണ്. അത് റദ്ദാക്കുക തന്നെ വേണം.
നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഇപ്പോൾ തന്നെ പ്രഖ്യാപിക്കണോ? അങ്ങനെ മറുപടി പറയരുത് - ജസ്റ്റിസ് സൂര്യകാന്ത് തിരിച്ചടിച്ചു.
നിരവധി പേർ ജയിലിലാണെന്ന് അപ്പോൾ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
തുടർന്ന് 15 മിനിട്ട് ഇടവേള എടുത്ത ശേഷം സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
എന്താണ് രാജ്യദ്റോഹക്കുറ്റം ?
പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ ചിഹ്നങ്ങളാലോ കാണാൻ കഴിയുന്ന തരത്തിലോ മറ്റ് വിധത്തിലോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളർത്തുന്നതും അതിനു ശ്രമിക്കുന്നതും രാജ്യദ്റോഹക്കുറ്റമാണ്
സർക്കാരിനെതിരെ വിദ്വേഷം വളർത്തുന്നതും കുറ്റകരമാണ്. സർക്കാരിനോടുള്ള ശത്രുതയും നെറികേടും സർക്കാരിനെതിരായ വിദ്വേഷമെന്ന നിർവചനത്തിൽ ഉൾപ്പെടും. ജീവപര്യന്തം വരെ തടവും പിഴയുമാണ് ശിക്ഷ
'' സംസ്ഥാനത്ത് രാജ്യദ്റോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസുകൾ സർക്കാർ പിൻവലിക്കണം. സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ജനവികാരം സ്വരൂപിക്കുകയെന്നത് പൗരന്റെ അവകാശമാണ്. ഇതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണം.
-അഡ്വ. ടി. ആസഫ് അലി,
മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ
കോടതിക്കുമുണ്ട് ലക്ഷ്മണ രേഖ : കേന്ദ്ര നിയമ മന്ത്രി
ന്യൂഡൽഹി: കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു. എന്നാൽ, എല്ലാത്തിനും ഒരു ലക്ഷ്മണ രേഖയുണ്ട്. അത് മറികടക്കരുതെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. ഞങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുകയും പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കോടതി സർക്കാരിനെയും സർക്കാർ കോടതിയെയും ബഹുമാനിക്കണമെന്നും രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച പശ്ചാത്തലത്തിൽ റിജിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |