ശ്രീനഗർ: സെൻട്രൽ കാശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ സർക്കാർ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ ഒരു ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി. റവന്യൂവകുപ്പ് ജീവനക്കാരനും കാശ്‌മീരി പണ്ഡിറ്റ് സമുദായാംഗവുമായ രാഹുൽ ഭട്ടാണ് മരിച്ചത്.
ചദൂരയിലുള്ള തഹസിൽദാർ ഓഫീസിലാണ് സംഭവം.
ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാഹുൽഭട്ടിനെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ഭീകരരാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നും അവരിൽ ഒരാൾ പിസ്റ്റൾ ഉപയോഗിച്ച് ഭട്ടിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ 'കാശ്‌മീർ ടൈഗേഴ്സ്" ഏറ്റെടുത്തു.
സംഭവസ്ഥലത്ത് ജമ്മു കാശ്മീർ പൊലീസിന്റെയും സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും സംയുക്ത സംഘം തെരച്ചിൽ ഊർജ്ജിതപ്പെടുത്തിയതായി ജമ്മു കാശ്‌മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. താഴ്‌വരയിൽ ന്യൂനപക്ഷ സമുദായാംഗത്തിന് നേരെയുള്ള ഈ വർഷത്തെ മൂന്നാമത്തെ ആക്രമണമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |