ന്യൂഡൽഹി: ചൈനീസ് പൗരൻമാർക്ക് ചട്ടവിരുദ്ധമായി പ്രൊഫഷണൽ വിസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ കാർത്തി ചിദംബരത്തിന്റെ സുഹൃത്ത് ഭാസ്‌കരരാമനെ സി.ബി.ഐ അറസ്റ്റു ചെയ്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡൽഹി, ചെന്നൈ വസതികളിലും ഒാഫീസുകളിലും റെയ്ഡ് നടന്ന സാഹചര്യത്തിൽ അറസ്റ്റിന്റെ നിഴലിലാണ് കാർത്തി.
ഭാസ്‌കരരാമനെ ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷമാണ് ഇന്നലെ അറസ്റ്റു രേഖപ്പെടുത്തിയത്. 2011ൽ പഞ്ചാബിലെ മാൻസയിൽ താപവൈദ്യുതി നിലയം നിർമ്മിക്കാൻ കരാർ ലഭിച്ച തൽവാണ്ടി സാബോ പവർ ലിമിറ്റഡ് കമ്പനിക്ക് ചൈനീസ് വിദഗ്ദ്ധരെ ഇന്ത്യയിലെത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വിസ നിയന്ത്രണം തടസമായിരുന്നു. അന്നത്തെ കമ്പനി അസോസിയേറ്റ് വൈസ് പ്രസിഡന്റ് വികാസ് മക്കാറിയ നേരത്തെ ലഭിച്ച 263 വിസകൾ പുതുക്കി നൽകി നിയന്ത്രണം മറികടക്കാൻ ഭാസ്കരരാമന്റെ സഹായം തേടിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. യു.പി.എ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ മകനായ കാർത്തിയുമായുള്ള ഭാസ്കരരാമന്റെ അടുപ്പം ഉപയോഗപ്പെടുത്തുകയായിരുന്നു. 50 ലക്ഷം രൂപ കൈക്കൂലി നൽകി വിസ ലഭ്യമാക്കിയെന്നും സി.ബി.ഐ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |