ന്യൂഡൽഹി: ജൂണിനും ആഗസ്റ്റിനും ഇടയിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാസീറ്റുകളിൽ വരുന്ന ഒഴിവുകളിലേക്ക് ജൂൺ 10ന് നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചർച്ചകൾ സജീവം.
11 സീറ്റ് ഒഴിവു വരുന്ന യു.പിയിൽ അടക്കം മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിക്കാണ് മുൻതൂക്കം. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ജൂൺ മൂന്നാണ്. 403 അംഗ യു.പി നിയമസഭയിൽ 273 സീറ്റുകളുള്ള ബി.ജെ.പിക്ക് 11 സീറ്റിൽ ഏഴെണ്ണം ഉറപ്പാണ്. ബി.ജെ.പി എട്ടാം സീറ്റിൽ ജയിക്കാതിരിക്കാനുള്ള ചരടുവലികളിലാണ് മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി. മൂന്നെണ്ണത്തിൽ സമാജ്‌വാദി സ്ഥാനാർത്ഥികൾ ജയിക്കും. ഇതിലൊന്നിൽ പാർട്ടി പിന്തുണയോടെ സ്വതന്ത്രനായി മുൻ കോൺഗ്രസ് നേതാവ് കപിൽ സിബലും മറ്റൊരു സീറ്റിൽ ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയും മത്സരിക്കും. എസ്.പിക്കും സഖ്യകക്ഷികൾക്കും കൂടി നിയമസഭാ 125 സീറ്റുണ്ട്.
ആറ് സീറ്റ് ഒഴിവു വരുന്ന മഹാരാഷ്‌ട്രയിൽ ഭരണമുന്നണിയായ മഹാ വികാസ് അഗാഡിക്ക് മൂന്നെണ്ണം ഉറപ്പാണ്. ബി.ജെ.പി രണ്ടു സീറ്റ് നേടും. തമിഴ്നാട്ടിൽ നിന്നുള്ള ആറ് സീറ്റിൽ നാലെണ്ണം ഡി.എം.കെ മുന്നണിക്കുള്ളതാണ്. ഇതിലൊന്ന് കോൺഗ്രസിന് നൽകും. രണ്ട് സീറ്റിൽ അണ്ണാഡി.എം.കെയും ജയിക്കും.
ബീഹാറിൽ ഒഴിവു വരുന്ന അഞ്ചു സീറ്റിൽ മൂന്നിൽ ജെ.ഡി.യു-ബി.ജെ.പി കക്ഷികളുടെ എൻ.ഡി.എ സഖ്യവും രണ്ടിൽ ആർ.ജെ.ഡിയും ജയിക്കും. കാലാവധി പൂർത്തിയാകുന്നവരിൽ ജെ.ഡി.യു നേതാവും കേന്ദ്ര ഉരുക്ക് മന്ത്രിയുമായ ആർ.പി.സിംഗുമുണ്ട്. ഇദ്ദേഹത്തിന് സീറ്റു നൽകാൻ ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാറിന് താത്പര്യമില്ലെന്നാണ് അറിവ്. ലാലു പ്രസാദ് യാദവിന്റെ മകൾ മിർസയും മുതിർന്ന നേതാവ് ഫയാസ് അഹമ്മദുമാണ് ആർ.ജെ.ഡി സ്ഥാനാർത്ഥികൾ. രാജസ്ഥാനിൽ ഒഴിവുവരുന്ന നാലു സീറ്റിൽ രണ്ടെണ്ണം കോൺഗ്രസും ഒന്ന് ബി.ജെ.പിക്കും ലഭിക്കും. നാലാമത്തെ സീറ്റിൽ മത്സരമുണ്ടാകും. ഉറപ്പായ സീറ്റുകളിലൊന്നിൽ കോൺഗ്രസ് ജി 23 നേതാവ് ആനന്ദ് ശർമ്മയെ മത്സരിപ്പിക്കുമെന്ന് കേൾക്കുന്നു.
കർണാടകയിലെ നാലു സീറ്റിൽ രണ്ടെണ്ണം ബി.ജെ.പിയും ഒന്ന് കോൺഗ്രസും നേടും. നാലാമത്തെ സീറ്റിൽ ജെ.ഡി.എസിന്റെ നിലപാട് നിർണായകമാകും. മധ്യപ്രദേശിൽ നിന്ന് ബി.ജെ.പിക്ക് മൂന്നും കോൺഗ്രസിന് ഒന്നും സീറ്റ് ലഭിക്കും. ജി 23 നേതാവ് ഗുലാംനബി ആസാദിനെ കോൺഗ്രസ് മധ്യപ്രദേശിൽ സ്ഥാനാർത്ഥിയാക്കിയേക്കും.
ഹരിയാനയിലെ രണ്ടു സീറ്റിൽ ഓരോന്നിലും ബി.ജെ.പിക്കും കോൺഗ്രസിനും ജയസാദ്ധ്യതയുണ്ട്. കോൺഗ്രസിലെ പടലപ്പിണക്കം മുതലെടുത്ത് രണ്ടാമത്തെ സീറ്റും പിടിച്ചെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തിമോർച്ച-കോൺഗ്രസ് സംഖ്യവും ബി.ജെ.പിയും ഓരോ സീറ്റ് നേടും.
ആന്ധ്രയിൽ(4) വൈ.എസ്.ആർ. കോൺഗ്രസ്, ഒഡീഷയിൽ(3) ബി.ജെ.ഡി, പഞ്ചാബിൽ(2) ആംആദ്‌മി, ഛത്തീസ്ഗഡിൽ(2) കോൺഗ്രസ്, തെലങ്കാനയിൽ(2) ടി.ആർ.എസ്, ഉത്തരാഖണ്ഡിൽ(2) ബി.ജെ.പി തുടങ്ങി ഭരണകക്ഷികൾ വിജയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |