അമൃത്സർ: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലയെ വെടിവച്ച് കൊന്ന സംഭവത്തിൽ ഗൂഢാലോചന നടന്നത് ഡൽഹി തിഹാർ ജയിലിൽ നിന്നാണെന്ന് വിവരം. ഇവിടെ തടവിൽ കഴിയുന്ന ഡൽഹി യൂണിവേഴ്സിറ്റി മുൻ വിദ്യാർത്ഥി നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റിട്ട കാനേഡിയൻ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ (സതീന്ദർ സിംഗ്), ബിഷ്‌ണോയിയുടെ സഹായിയാണ്. ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.
തിഹാർ ജയിലിലെ ഒരാളുമായി ഗോൾഡി ബ്രാർ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജയിലിലായ ഒരു കുറ്റവാളി വഴിയായിരുന്നു ഇത്. ബിഷ്‌ണോയിയേയും സഹായികളെയും ജയിലിലെത്തി ഡൽഹി പൊലീസ് ചോദ്യം ചെയ്തു. അതേസമയം, ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഇയാൾ കോടതിയെ സമീപിച്ചു. സുരക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം അകാലിദൾ നേതാവ് വിക്കി മിദ്ദുഖേരയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് സിദ്ദുവിനെ വധിച്ചതെന്നാണ് പൊലീസ് പറയുന്നത്. സിദ്ദുവിന്റെ മാനേജർക്ക് വിക്കി വധത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു.
ആറുപേർ കസ്റ്റഡിയിൽ
പ്രതികളെന്ന് സംശയിക്കുന്ന ആറുപേരെ ഉത്തരാഖണ്ഡിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാളെ ഹേമകുണ്ഡ് സാഹിബ് യാത്രയ്‌ക്കൊരുങ്ങിയ തീർത്ഥാടകർക്കിടയിൽ ഒളിച്ചിരുന്നപ്പോഴാണ് പിടികൂടിയത്. കൊലയാളികൾ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വ്യാജമാണെന്ന് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് എ.എൻ 94 റഷ്യൻ റൈഫിളുകളും പിസ്റ്റളുകളും കണ്ടെടുത്തു. സിദ്ദുവിന്റെ വാഹനത്തെ പിന്തുടരുന്ന രണ്ട് കാറുകളുടേയും അക്രമിസംഘത്തിലെ ഏഴുപേർ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്നലെ നടത്തിയ പോസ്റ്റുമോർട്ടത്തിൽ സിദ്ദുവിന്റെ ശരീരത്തിൽ നിന്ന് രണ്ടു ഡസൻ വെടിയുണ്ടകൾ കണ്ടെടുത്തു.
ജുഡിഷ്യൽ അന്വേഷണം
പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പറഞ്ഞു. ഗായകന്റെ പൊലീസ് സുരക്ഷ വെട്ടിക്കുറച്ചതിനെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. എന്നാൽ സി.ബി.ഐയോ, എൻ.ഐ.എയോ കേസന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിദ്ദുവിന്റെ പിതാവ് ബൽക്കൗർ സിംഗ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് എടുക്കാതെ പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കില്ലെന്ന് കുടുംബം വാശിപിടിച്ചു. ജില്ലാഭരണകൂടം ഇടപെട്ടാണ് അനുനയിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |