ന്യൂഡൽഹി: സംയുക്ത സേനാ മേധാവി (സി.ഡി.എസ്) സ്ഥാനത്തേക്ക് മൂന്ന് സായുധ സേനകളിൽ നിന്ന് പരിഗണിക്കപ്പെടേണ്ടവരുടെ യോഗ്യതയിൽ പ്രതിരോധ മന്ത്രാലയം ഭേദഗതി വരുത്തി. ഇതുവരെ സായുധ സേനാ മേധാവികളെ മാത്രമാണ് സി.ഡി.എസ് ആയി നിയമിച്ചിരുന്നത്. ഇനി മുതൽ കരസേനയിലെ ജനറൽ, ലെഫ്. ജനറൽ, നാവിക സേനയിലെ അഡ്മിറൽ, വൈസ് അഡ്‌മിറൽ, വ്യോമസേനയിലെ എയർചീഫ് മാർഷൽ, എയർമാർഷൽ തസ്‌തികകളിലുള്ളവർക്കും അവസരം ലഭിക്കും. ഈ പദവികളിലിരുന്ന് വിരമിച്ച 62 വയസ് തികയാത്തവരെയും പരിഗണിക്കുമെന്ന് മൂന്ന് സേനകളും വെവ്വേറെ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
സി.ഡി.എസിന്റെ കാലാവധി ആവശ്യമെങ്കിൽ 65 വയസു വരെ നീട്ടാമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിരമിച്ച ഓഫീസർമാർക്ക് 62 തികയരുതെന്ന ഉപാധി സായുധ സേനാ മേധാവികളുടെ സി.ഡി.എസ് സാദ്ധ്യത ഇല്ലാതാക്കും. സായുധ സേനാ മേധാവികൾക്ക് മൂന്നു വർഷം അല്ലെങ്കിൽ 62 വയസുവരെയാണ് കാലാവധി. എന്നാൽ, യോഗ്യതയിൽ മാറ്റം വന്നതിനാൽ അർഹതയുള്ള നിരവധി ഉദ്യോഗസ്ഥരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ കഴിയുമെന്നാണ് പ്രതിരോധ മന്ത്രാലയം നൽകുന്ന വിശദീകരണം.
കഴിഞ്ഞ ഡിസംബർ എട്ടിന് കൂനൂരിലുണ്ടായ കോപ്‌ടർ അപകടത്തിൽ മരിച്ച ആദ്യ ഡി.ഡി.എസ് ജനറൽ ബിപിൻ റാവത്തിന് പിൻഗാമിയെ കണ്ടെത്തിയിട്ടില്ല. അടുത്തിടെ വിരമിച്ച മുൻ കരസേനാ മേധാവി ജനറൽ എം.എം. നരാവനെയുടെ പേര് പറഞ്ഞു കേട്ടെങ്കിലും യോഗ്യതകളിൽ മാറ്റം വരുത്തിയതോടെ സർക്കാരിന്റെ പരിഗണനയിൽ മറ്റാരോ ഉണ്ടെന്ന് ഉറപ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |