ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എട്ടു മണിക്കൂറിലേറെ എൻഫോഴ്‌സ‌്‌മെന്റ് ഡയറക്‌ടറേറ്റ് ഒാഫീസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് വിധേയനായതിനൊപ്പം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടിയത് രാജ്യതലസ്ഥാനത്ത് ഏറെനേരം സംഘർഷാവസ്ഥയുണ്ടാക്കി. കെ.സി. വേണുഗോപാൽ അടക്കം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ ഇന്നും ഇഡിക്കുമുന്നിൽ ഹാജരാകും.
പ്രിയങ്ക ഗാന്ധിക്കൊമൊപ്പം രാവിലെ 11ന് ഡൽഹി അബ്‌ദുൾ കലാം റോഡിലെ പ്രവർത്തൻഭവനിൽ സ്ഥിതി ചെയ്യുന്ന ഇഡി ഒാഫീസിലെത്തിയ രാഹുൽ ഗാന്ധിയെ രണ്ടുഘട്ടമായാണ് ചോദ്യം ചെയ്‌തത്. ഉച്ചയ്‌ക്ക് 2.15ന് പുറത്തുവന്ന രാഹുൽ ഗംഗാറാം ആശുപത്രിയിൽ കഴിയുന്ന സോണിയ ഗാന്ധിയെ സന്ദർശിച്ചിരുന്നു. 3.45ന് തുടങ്ങിയ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ രാത്രി 9 വരെ നീണ്ടു.
ഡെപ്യൂട്ടി ഡയറക്‌ടർ, ജോയിന്റ് ഡയറക്‌ടർ എന്നിവരുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് ഡയറക്‌ടറാണ് ചോദ്യം ചെയ്‌തത്. മറ്റൊരാൾ മൊഴി രേഖപ്പെടുത്തി. രാഹുൽ മൊഴി മാറ്റിപ്പറഞ്ഞതുകൊണ്ടാണ് ചോദ്യം ചെയ്യൽ നീണ്ടതെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് കമ്പനിയെ സ്വന്തമാക്കിയ യംഗ് ഇന്ത്യൻസ് കമ്പനിയുടെ ഒാഹരി വിവരങ്ങളാണ് കാര്യമായും അന്വേഷിച്ചതെന്ന് അറിയുന്നു. സോണിയ ഗാന്ധിയെ 23ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.
വേണുഗോപാൽ കുഴഞ്ഞുവീണു,ചിദംബരത്തിന് പരിക്ക്
ഇന്നലെ രാവിലെ തുഗ്ളക്ക് ലെയിനിലെ വസതിയിൽ നിന്ന് പ്രിയങ്ക ഗാന്ധിക്കൊപ്പം കോൺഗ്രസ് ആസ്ഥാനത്ത് വന്നശേഷം 800 മീറ്റർ അകലെയുള്ള ഇഡി ഒാഫീസിലേക്ക് നടന്ന രാഹുലിനെ നിരോധനാജ്ഞ വകവയ്‌ക്കാതെ 'സത്യമേവ ജയതേ' എന്നെഴുതിയ പ്ളക്കാർഡുമായി കേന്ദ്രസർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് മുഖ്യമന്ത്രിമാർ, എംപിമാർ, എ.ഐ.സി.സി നേതാക്കൾ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയർ അനുഗമിച്ചു.സംഘർഷത്തിനിടെ പൊലീസ് വലിച്ചിഴച്ച് വാനിൽ കയറ്റവെ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുഴഞ്ഞുവീണു. മുതിർന്ന നേതാവ് പി. ചിദംബരത്തിന് നട്ടെല്ലിന് പരിക്കേറ്റു.
രാഹുലിനെയും പ്രിയങ്കയെയും ഒരു അഭിഭാഷകനെയും മാത്രം ഇഡിക്കുമുന്നിലേക്കു കടത്തിവിട്ട പൊലീസ് അക്‌ബർ റോഡിൽ നേതാക്കളെയും പ്രവർത്തകരെയും തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റുചെയ്‌തു നീക്കി.
കെ.സി. വേണുഗോപാൽ, ആദിർ രഞ്ജൻ ചൗധരി, ദീപേന്ദർ ഹൂഡ, അശോക് ഗെലോട്ട്, ഹരീഷ് റാവത്ത്, ജയ്‌റാം രമേശ്, പ്രിയങ്കാഗാന്ധി, രൺദീപ് സുർജെവാല, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവരെ മൂന്ന് സ്റ്റേഷനുകളിൽ കരുതൽ തടങ്കലിൽ വച്ചിരിക്കുകയാണ്. പൊലീസ് നടപടിക്കെതിരെ നേതാക്കൾ പരാതി നൽകിയതിനാൽ റിമാൻഡ് നീക്കമുണ്ട്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലും ഇഡി ഒാഫീസുകളിലേക്ക് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.
''ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം 2000 കോടിയുടെ സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയാണ്. രാഷ്‌ട്രീയ കുടുംബത്തിനെതിരെ കേസെടുത്ത അന്വേഷണ ഏജൻസിയെ സമ്മർദ്ദത്തിലാക്കാനും ലക്ഷ്യമിട്ടു. ഹവാല ഇടപാടുകൾ നടത്തുന്ന കമ്പനിയുമായി രാഹുലിനുള്ള ബന്ധം വ്യക്തമാകണം.
-സ്‌മൃതി ഇറാനി, കേന്ദ്ര മന്ത്രി
ഇ.ഡി ഒാഫീസ് ധർണ
കെ.സി. വേണുഗോപാൽ ഉൾപ്പെടെ
കോൺ. നേതാക്കൾക്ക് ക്രൂര മർദ്ദനം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിരോധനാജ്ഞ മറികടന്ന് രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ക്രൂര മർദ്ദനം. കഴിഞ്ഞ ദിവസം കാെവിഡ് മുക്തനായ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പൊലീസ് വലിച്ചിഴയ്ക്കുകയും നെഞ്ചത്ത് ഇടിക്കുകയും ചെയ്തു. കുഴഞ്ഞു വീണ അദ്ദേഹത്തിന് പൊലീസ് സ്റ്റേഷനിൽ പിന്നീട് പ്രഥമ ശുശ്രൂഷ നൽകി. വേണുഗോപാലിനൊപ്പം ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെയും വലിച്ചിഴച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. എ.ഐ.സി.സി നേതാവ് ഹരീഷ് റാവത്ത്, എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരെയും ഇവിടേക്ക് കൊണ്ടുവന്നു.
രാഹുൽ ഹാജരാകുന്നത് വൻ പ്രതിഷേധമാക്കി മാറ്റാൻ തീരുമാനിച്ചത് മുന്നിൽ കണ്ട് ഞായറാഴ്ച രാത്രി തന്നെ കോൺഗ്രസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന അക്‌ബർ റോഡിലും പരിസരത്തും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നൂറിൽ കൂടുതൽ പ്രവർത്തകരെ പ്രതിഷേധത്തിന് അനുവദിക്കില്ലെന്നും അറിയിച്ചു. ഇതു വകവയ്‌ക്കാതെ രാത്രി തന്നെ നൂറുകണക്കിന് പ്രവർത്തകർ പാർട്ടി ഒാഫീസിലെത്തി. രാവിലെ രാഹുൽ ഇ.ഡി ഒാഫീസിലേക്ക് തിരിച്ചപ്പോൾ അവർ അനുഗമിച്ചു. ഒപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കേരളത്തിൽ നിന്നുള്ള എം.പിമാരുമുണ്ടായിരുന്നു.
അടുത്തകാലത്ത് ഡൽഹി കണ്ട ഏറ്റവും വലിയ കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗൽ എന്നീ മുഖ്യമന്ത്രിമാർ മുതൽ ഉമ്മൻചാണ്ടി അടക്കം മുതിർന്ന എ.ഐ.സി.സി നേതാക്കളെയും എം.പിമാരെയും കോൺഗ്രസ് അണിനിരത്തി. കേരളത്തിൽ നിന്നുള്ള എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ബെന്നി ബെഹ്നാൻ, വി.കെ. ശ്രീകണ്ഠൻ, എം.കെ. രാഘവൻ, ജെബി മേത്തർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |