ഷിംല: ദേശീയ ഷൂട്ടിംഗ് താരം സുഖ്‌മൻ പ്രീത് സിംഗ് സിദ്ദു വെടിയേറ്റ് മരിച്ച കേസിൽ കാമുകിയായിരുന്ന കല്യാണിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, കേസുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ സി.ബി.ഐ പങ്കുവച്ചിട്ടുണ്ട്. സിദ്ദു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പ്, അതായത് 2015 സെപ്തംബർ 18ന് മറ്റു ചിലരുടെ മൊബൈൽ ഫോണുകൾ വഴി സിദ്ദുവിനെ ബന്ധപ്പെട്ട കല്യാണി, ചണ്ഡിഗറിലെ സെക്ടർ 27ലുള്ള പാർക്കിൽ വരാൻ നിർബന്ധിച്ചതായി സി.ബി.ഐ കണ്ടെത്തി. ഇതനുസരിച്ച് സെപ്തംബർ 18നും 20നും ഇടയിൽ ഇരുവരും പാർക്കിൽവച്ച് കണ്ടു.
സിദ്ദു കൊല്ലപ്പെട്ട ദിവസം അദ്ദേഹത്തിനൊപ്പം കല്യാണിയും ഉണ്ടായിരുന്നതിനു തെളിവുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കി.
ചണ്ഡിഗർ ഭരണച്ചുമതലയുള്ള പഞ്ചാബ് ഗവർണറുടെ ഉത്തരവു പ്രകാരം 2016 ഏപ്രിൽ 13ന് സി.ബി.ഐ കേസ് ഏറ്റെടുത്തു. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
അന്വേഷണം അനിശ്ചിതമായി നീണ്ടതോടെ, കൊലപാതകിയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലം 2021ൽ സി.ബി.ഐ 10 ലക്ഷം രൂപയാക്കി. കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ നടന്ന വിചാരണയിൽ, റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐ ഒരു മാസത്തെ സാവകാശം തേടിയിരുന്നു.
ദേശീയ ഷൂട്ടിംഗ് താരമായിരുന്ന സിപ്പി സിദ്ദു, ഒളിംപിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം 2001ൽ പഞ്ചാബ് ദേശീയ ഗെയിംസിൽ ടീം ഇനത്തിൽ സ്വർണം നേടിയിട്ടുണ്ട്. 15 വർഷത്തോളം ഷൂട്ടിംഗ് മത്സരങ്ങളിൽ സജീവമായിരുന്ന സിപ്പി, ഇന്ത്യൻ പാരാലിംപിക് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |