മുംബയ് : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്ന കേസിൽ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് ടീസ്‌ത സെതൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ എന്നിവരെ ജൂലായ് ഒന്നു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും ജൂലായ് രണ്ടിന് അഹമ്മദാബാദ് കോടതിയിൽ ഹാജരാക്കും.
മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട്, ടീസ്ത, ശ്രീകുമാർ എന്നിവർ വ്യാജ തെളിവുകൾ നിർമ്മിച്ച് നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരായി ക്രിമിനൽ നടപടിയെടുക്കാൻ ദുരുദ്ദേശ്യപരമായി ഗൂഢാലോചന നടത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു.മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനും ഗുജറാത്ത് എ.ടി.എസ് ഡി.ഐ.ജിയുമായ ദീപൻ ഭദ്രന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇവർക്കെതിരായ കേസ് അന്വേഷിക്കുക.
പൊലീസ് കസ്റ്റഡിയിൽ
മർദ്ദനമേറ്റെന്ന് ടീസ്ത
അതേസമയം പൊലീസ് കസ്റ്റഡിയിൽ തനിക്ക് മർദ്ദനമേറ്റെന്ന് ടീസ്ത മാദ്ധ്യമങ്ങളോട് പറഞ്ഞു. രാവിലെ വൈദ്യപരിശോധനയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെത്തിച്ചപ്പോഴാണിത്. വീട്ടിൽ അതിക്രമിച്ച് കയറി അപമര്യാദയായി പെരുമാറുകയും, വാറണ്ട് പോലും കാണിക്കാതെ ബലമായി പിടിച്ച് കൊണ്ടു പോവുകയുമായിരുന്നെന്നും ടീസ്ത പറഞ്ഞു.
എന്നാൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചു. ശ്രീകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്. കേസിൽ പ്രതിയായ മുൻ ഡി.ഐ.ജി സഞ്ജീവ് ഭട്ടിനെ അഹമ്മദാബാദിലേക്ക് എത്തിക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. കസ്റ്റഡി മരണക്കേസിൽ ജയിലിലാണ് ഭട്ട്.
അതേസമയം മനുഷ്യാവകാശ പ്രവർത്തനം കുറ്റകൃത്യമല്ലെന്ന് ഇന്ത്യയിലെ യു.എൻ റിപ്പോർട്ടർ മേരി ലോവർ പ്രതികരിച്ചു. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണങ്ങളുന്നയിച്ചവർക്കെതിരെ ഉചിതമായ നടപടിയാവാമെന്ന സുപ്രീംകോടതി നിരീക്ഷണത്തെതുടർന്നാണ് പൊലീസ് നടപടി. എന്നാൽ കോടതി നിരീക്ഷണത്തെ രാഷ്ട്രീയ താത്പര്യങ്ങൾക്കുപയോഗിക്കരുതെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |