ന്യൂഡൽഹി: ശിവസേനാ വിമതനേതാവ് ഷിൻഡെ പക്ഷത്തെ 16 എം.എൽ.എമാർക്ക് അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഡപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിന് മറുപടി നൽകാൻ ജൂലായ് 12 സമയം അനുവദിച്ച് സുപ്രീംകോടതി. അതുവരെ എം.എൽ.എമാർക്കെതിരെ നടപടിയെടുക്കരുതെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
ഇന്നലെ വൈകിട്ട് 5.30ന് മുമ്പ് കാരണം ബോധിപ്പിക്കണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. ഏകനാഥ് ഷിൻഡെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ ഡെപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാൾ, ശിവസേനാ നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി, ചീഫ് വിപ്പ് സുനിൽ പ്രഭു എന്നിവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം നോട്ടീസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. ജൂലായ് 11 ന് ഹർജി വീണ്ടും പരിഗണിക്കും.
എം.എൽ.എമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചു.
എന്ത്കൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് കോടതി
ഹൈക്കോടതിയെ സമീപിക്കാതിരുന്നത് എന്ത്കൊണ്ടാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. മഹാരാഷ്ട്രയിലെ സർക്കാർ ഭരണ സംവിധാനങ്ങളെയാകെ അട്ടിമറിച്ചിരിക്കുകയാണെന്നും നിയമ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാനത്ത് അനുകൂല അന്തരീക്ഷമല്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ പറഞ്ഞു. അതേസമയം, അയോഗ്യത സംബന്ധിച്ച നോട്ടീസിൽ തീരുമാനമെടുക്കാൻ ഡെപ്യൂട്ടി സ്പീക്കർക്ക് അവകാശമുണ്ടെന്ന് ശിവസേനക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി വാദിച്ചു. സ്പീക്കറുടെ തീരുമാനത്തിൽ കോടതി ഇടപെടുന്നതിന് ഭരണഘടനയനുസരിച്ച് പരിമിതിയുണ്ട്. ഡെപ്യൂട്ടി സ്പീക്കർക്കെതിരായി ഷിൻഡെ വിഭാഗം എം.എൽ.എമാർ അയച്ച കത്ത് നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഡെപ്യൂട്ടി സ്പീക്കർക്ക് നടപടി എടുക്കാനാകില്ല.
ഡെപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാളിനെ നീക്കം ചെയ്യണമെന്ന പ്രമേയം നിലനിൽക്കുന്ന സാഹചര്യത്തിൽ എം.എൽ.എമാർക്ക് അയോഗ്യത കല്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ വാദിച്ചു. ഡെപ്യൂട്ടി സ്പീക്കർക്ക് തീരുമാനമെടുക്കാനുള്ള അധികാരം നഷ്ടമായെങ്കിൽ എന്ത് കൊണ്ടാണ് ഇക്കാര്യം ഡെപ്യൂട്ടി സ്പീക്കർ മുമ്പാകെ ഉന്നയിക്കുന്നില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് ഹർജിക്കാരുടെ അഭിഭാഷകനോട് ചോദിച്ചു. ഇക്കാര്യം ഡെപ്യൂട്ടി സ്പീക്കറെ അറിയിച്ചതായും തുടർന്നും അദ്ദേഹം അയോഗ്യത നോട്ടീസുമായി മുന്നോട്ട് പോകുകയാണെന്നും നീരജ് കിഷൻ കൗൾ ചൂണ്ടിക്കാട്ടി.
എം.എൽ.എമാർക്കെതിരായ അയോഗ്യത നോട്ടീസ് കൈകാര്യം ചെയ്യാൻ ഭരണഘടന അധികാരം നൽകുന്ന സ്പീക്കർ നിയമസഭയുടെ വിശ്വാസമുള്ളയാളായിരിക്കണമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |