ഗുവാഹത്തി: വിലക്കയറ്റത്തിനെതിരെ ശിവന്റെ വേഷം ധരിച്ച് പ്രതിഷേധിച്ച തെരുവുനാടക കലാകാരനെ അസാം പൊലീസ് അറസ്റ്റ് ചെയ്തു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദളും നൽകിയ പരാതിയിലാണ് നാടകനടനും ആക്ടിവസ്റ്റുമായ ബിരിഞ്ചി ബോറയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ ജാമ്യത്തിൽ വിട്ടയച്ചു.
രാജ്യത്തെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് ശിവന്റെ വേഷം ധരിച്ച് ബിരിഞ്ചി ബോറയും പാർവതിയായി പരിഷിമിത എന്ന അഭിനേത്രിയും തെരുവ് നാടകം നടത്തിയിരുന്നു.
ശിവനും പാർവതിയും ബൈക്കിൽ സഞ്ചരിക്കുമ്പോൾ വഴിയിൽ ഇന്ധനം തീർന്ന് നിന്നുപോവുകയും തുടർന്ന് ഇരുവരും തർക്കത്തിലേർപ്പെടുകയും ചെയ്യുന്നതാണ് നാടകം. നൗഗോങ് കോളേജ് ക്ലോക്ക് ടവർ പോയിന്റിന് സമീപമുള്ള റോഡിലാണ് നാടകം അവതരിപ്പിച്ചത്.ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇതിനു പിന്നാലെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ പരാതി നൽകിയത്.
വ്യാപക പ്രതിഷേധമുയർന്നതോടെ അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിഷയത്തിൽ നേരിട്ട് ഇടപെട്ടു.
തെരുവുനാടകം അവതരിപ്പിക്കുന്നത് ദൈവനിന്ദയല്ലെന്നും കസ്റ്റഡിയിലെടുത്തയാളെ വിട്ടയയ്ക്കാൻ ജില്ലാ പൊലീസിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി ട്വിറ്ററിൽ അറിയിച്ചു. ബിരിഞ്ചി ബോറയെ ഇന്നലെ രാവിലെ ജാമ്യത്തിൽ വിട്ടയച്ചതായി നാഗോൺ പൊലീസ് മേധാവി പറഞ്ഞു. പാർവതി ദേവിയായി വേഷമിട്ട സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും നാടകവുമായി ബന്ധപ്പെട്ട ദുലാൽ ബോറ എന്നയാളിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |