പാട്‌ന: ആഘോഷാരവങ്ങളിലാണ് മയൂർഭഞ്ച്. ജനാധിപത്യ ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു ഉയർത്തപ്പെടുമ്പോൾ പ്രാർത്ഥനകൾ ആഘോഷങ്ങൾക്കു വഴിമാറുകയാണ്. മുർമു ജനിച്ച ഉപർബേദയിലും താമസിച്ചിരുന്ന റായിരംഗ്പൂരിലും ലഡു വിതരണവും നൃത്തച്ചുവടുകളുമൊക്കെയായി വിജയ് ദിവസ് ആഘോഷിക്കുകയാണ് നാട്ടുകാർ. ഗ്രാമത്തിലെ എല്ലാ വീടുകളും ദീപങ്ങൾകൊണ്ടും പുഷ്പങ്ങൾകൊണ്ടും അലങ്കരിച്ചു. പരമ്പരാഗത വേഷമണിഞ്ഞ് അവരുടെ നൃത്തമായ സന്താലിയും അവതരിപ്പിച്ചു. ആദിവാസി വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയാകുന്ന ആദ്യവനിതയാണ് മുർമു. ഒഡിഷയിലെ ആദിവാസി വിഭാഗത്തിൽ പെട്ടതും അല്ലാത്തതുമായ എല്ലാ ജനങ്ങളും ഈ ചരിത്ര മുഹൂർത്തതിൽ അഭിമാനിക്കുന്നതാായി അവർ പറഞ്ഞു. മുർമു അദ്ധ്യാപികയായി ജോലിചെയ്തിരുന്ന സ്കൂളിലും ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആളുകൾ ഒത്തുകൂടി. ഉപർബേദയിലെ എല്ലാ ജനങ്ങളും അവധിയെടുത്താണ് വിജയമാഘോഷിച്ചത്. കൃഷിക്കാരാണ് ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |