കാഞ്ഞങ്ങാട്: 'മികച്ച മലയാള പടമായി അയ്യപ്പനും കോശിയും തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതിയത്. എന്നാൽ എന്റെ ആദ്യ സിനിമയായ 'തിങ്കളാഴ്ച നിശ്ചയമാണ് 'അതിന് അർഹമായത്. മഹാഭാഗ്യമെന്ന് കരുതുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ദേശീയ പുരസ്‌കാരം കാഞ്ഞങ്ങാടിന് സമർപ്പിക്കുന്നു.'- സംവിധായകൻ സെന്ന ഹെഗ്ഡേ കേരള കൗമുദിയോട് പറഞ്ഞു.
'സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. അതും അപ്രതീക്ഷിതമാണ്. ഒ.ടി.ടിയിലാണ് സിനിമ പ്രദർശനത്തിനെത്തിയത്. ഷൂട്ടിംഗും മറ്റും 2020 മാർച്ചോടെയാണ് പൂർത്തിയായെങ്കിലും കൊവിഡ് മൂലം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കാനായില്ല. അതിൽ വിഷമമുണ്ടായിരുന്നു.'- കാഞ്ഞങ്ങാട് കവ്വായി പരത്തി പുഴയോരത്തുള്ള വീട്ടിലിരുന്ന് സെന്ന ഹെഗ്ഡെ പറഞ്ഞു.
ചിത്രത്തിലെ നടീ നടന്മാർ പുതുമുഖങ്ങളാണെന്നാണ് പലരും പറയുന്നത്. പക്ഷേ, എല്ലാവരും നാടകങ്ങളിലും മറ്റും അഭിനയിക്കുന്നവരാണ്. ഒരു പക്ഷേ ആദ്യമായിട്ട് സ്ക്രീനിലെത്തുന്നവരുണ്ടായിരിക്കാം. പടത്തിന് ആവശ്യമായ ബഡ്ജറ്റും ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് ഭാഷയാണ് സിനിമയെ ശ്രദ്ധേയമാക്കിയതെന്നും സെന്ന കൂട്ടിച്ചേർത്തു.
രണ്ടാമത്തെ സിനിമയായ '1744 വൈറ്റ് ആൾട്ടോ" ഒരു മാസത്തിനുള്ളിൽ റിലീസിനെത്തും. ഷറഫുദ്ദീനും രാജേഷ് മാധവനും ഒക്കെ അഭിനയിക്കുന്ന സിനിമ ഒരു ക്രൈം കോമഡിയാണ്. ഒക്ടോബറിൽ അടുത്ത പ്രൊജക്ട് ആരംഭിക്കും. പത്മിനി എന്ന് പേരിട്ടിട്ടുള്ള സിനിമയിൽ കുഞ്ചാക്കോ ബോബനും അനുപമ ബാലകൃഷ്ണനുമാണ് നായികാ നായകന്മാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |