കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചെന്ന്
ന്യൂഡൽഹി: ആഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ‌്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നിരയിലെ വിള്ളൽ പ്രകടമായി. ഇതോടെ എൻ.ഡി.എ സ്ഥാനാർത്ഥി ജയദീപ് ധൻകർ അനായാസം വിജയിക്കുമെന്നുമുറപ്പായി.
സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മാർഗരറ്റ് ആൽവയെ നിർണ്ണയിക്കും മുമ്പ് തങ്ങളോട് ചർച്ച ചെയ്‌തില്ലെന്നാണ് തൃണമൂൽ ചൂണ്ടിക്കാട്ടുന്നത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് 15 മിനിട്ട് മുമ്പ് മാത്രമാണ് ആൽവയുടെ പേര് അറിയിച്ചത്. തങ്ങൾ സ്ഥാനാർത്ഥിയെ കൊണ്ടുവരില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ശേഷം മാർഗരറ്റ് ആൽവയെ കൊണ്ടുവന്ന കോൺഗ്രസ് ഗൂഢനീക്കം നടത്തിയെന്നാണ് തൃണമൂലിന്റെ കുറ്റപ്പെടുത്തൽ.സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിൽ സി.പി.എം നേതാവ് സീതാറാം യെച്ചൂരിയെക്കൊണ്ട് മാർഗരറ്റ് ആൽവയുടെ പേരു നിർദ്ദേശിച്ചതും കോൺഗ്രസിന്റെ നാടകമായിരുന്നുവെന്ന് തൃണമൂൽ നേതാക്കൾ ആരോപിക്കുന്നു.
പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷികളായ കോൺഗ്രസും തൃണമൂലും തമ്മിലുള്ള സൗന്ദര്യപ്പിണക്കം ബി.ജെ.പിക്കും എൻ.ഡി.എയ്‌ക്കും കാര്യങ്ങൾ എളുപ്പമാക്കുകയാണ്. രാജ്യസഭയിലും ലോക്‌സഭയിലും ഭൂരിപക്ഷമുള്ളതിനാലും ബി.ജെ.ഡി അടക്കം പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയും ജഗ്‌ദീപ് ധൻകറിന് മികച്ച വിജയം ഉറപ്പാക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. പാർലമെന്റിലെ എം.പിമാർ അടങ്ങിയ ഇലക്‌റ്ററൽ കോളേജാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുക.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് കാര്യമായ കൂടിയാലോചന നടന്നില്ലെന്ന് ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ ആരോപിച്ചിരുന്നു. കാര്യമായ ചർച്ചകൾ നടന്നിരുന്നുവെങ്കിൽ പ്രതിപക്ഷത്ത് നിന്ന് കൂടുതൽ പിന്തുണ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിറുത്തി ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്‌മ രൂപീകരിക്കാനുള്ള ശ്രമങ്ങളെയും കോൺഗ്രസ്-തൃണമൂൽ പോര് ബാധിക്കാനിടയുണ്ട്. തങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിച്ചില്ലെങ്കിൽ പ്രതിപക്ഷ നീക്കങ്ങളുമായി സഹകരിക്കില്ലെന്ന കൃത്യമായ സന്ദേശമാണ് മമതാ ബാനർജി ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |