ന്യൂഡൽഹി: പാർലമെന്റിൽ സംവാദത്തിനും വിയോജിപ്പിനുമുള്ള അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ തന്നെ എം.പിമാർ ഗാന്ധിയൻ തത്വചിന്ത പിന്തുടരണമെന്ന് കാലാവധി പൂർത്തിയാക്കുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടത്തിയ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനും നന്ദി രേഖപ്പെടുത്തി. രാംനാഥ് കോവിന്ദിന് വെള്ളിയാഴ്‌ച പ്രധാനമന്ത്രി അത്താഴവിരുന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഇന്നലെ ഉച്ചയ്‌ക്ക് ഉച്ചഭക്ഷണ വിരുന്നുമൊരുക്കിയിരുന്നു. ഇന്നാണ് രാഷ്‌ട്രപതിയായി രാംനാഥ് കോവിന്ദിന്റെ കാലാവധി പൂർത്തിയാകുന്നത്.
ഇന്ത്യ ഒരു വലിയ കുടുംബമായതിനാൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഒന്നിലധികം വഴികളുണ്ട്. സമാധാനവും അഹിംസയുമാണ് മഹാത്മാഗാന്ധി സൗഹാർദ്ദം വളർത്താൻ കണ്ടെത്തിയ ഉപകരണങ്ങൾ. അദ്ദേഹത്തിന്റെ വഴികൾ നാം സ്വീകരിക്കണം.
രാഷ്‌ട്രപതിയായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് രാജ്യത്തെ പൗരന്മാരോട് താൻ എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്നും
തന്റെ കാലയളവിൽ കൊവിഡ് വലിയ വെല്ലുവിളിയായെന്നും മഹാമാരിയിൽ നിന്ന് നമ്മൾ പാഠങ്ങൾ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പിൻഗാമിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്‌പീക്കർ ഒാം ബിർള, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, എം.പിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |