കൊൽക്കത്ത: ബിക്കിനിയണിഞ്ഞുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വനിതാ പ്രൊഫസർക്ക് 99 കോടി നഷ്ടപരിഹാരം ചുമത്തി സർവകലാശാല. കൊൽക്കത്തയിലെ സെന്റ് സാവിയർസ് സർവകലാശാലയാണ് സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് പിഴ ചുമത്തിയത്.
കഴിഞ്ഞ വർഷം ഇവരെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.
ബിരുദ വിദ്യാർത്ഥിയായ മകൻ ഫോണിൽ പ്രൊഫസറുടെ ബിക്കിനി ഫോട്ടോ കാണുന്നുവെന്നാരോപിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി.
സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് ഈ വിഷയം വഴിതെളിച്ചത്.
പ്രൊഫസറുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആയിരുന്നു. എന്നിട്ടും ചിത്രങ്ങൾ എങ്ങനെ വിദ്യാർത്ഥിയുടെ കൈകളിൽ എത്തിയെന്നത് കണ്ടുപിടിക്കണം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അക്കൗണ്ട് ഹാക്ക് ചെയ്തതോ അല്ലെങ്കിൽ സ്ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചതോ ആണ്. ഇത് രണ്ടും ലൈംഗികാതിക്രമത്തിൽ വരുന്നതാണ് എന്നാണ് പ്രൊഫസറുടെ വാദം.
അദ്ധ്യാപിക അത്തരമൊരു വേഷത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതും കുട്ടികൾ അത് കാണുന്നതും ഒരു രക്ഷാകർത്താവെന്ന രീതിയിൽ തനിക്ക് നാണക്കേടാണ് എന്നാണ് പിതാവിന്റെ പരാതി. 18 വയസുള്ള മകൻ സ്ത്രീ ശരീരത്തെ അശ്ളീലമായി നോക്കുന്നത് തെറ്റാണ്. ഒരു അദ്ധ്യാപിക അൽപ്പവസ്ത്രധാരിയായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ഒട്ടും അനുയോജ്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ലൈംഗികച്ചുവയുള്ള പരാമർശങ്ങളാൽ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും ആരോപിച്ച് പ്രൊഫസർ കൊൽക്കത്ത ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. താൻ സർവകലാശാലയിൽ ജോലിക്കെത്തുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തത്. സാധാരണഗതിയിൽ 24 മണിക്കൂർ മാത്രം ലഭ്യമാകുന്ന സ്റ്റോറി എങ്ങനെയാണ് കുട്ടികൾക്ക് കിട്ടിയതെന്ന് അന്വേഷിക്കണമെന്നാണ് പ്രൊഫസറുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |