ന്യൂഡൽഹി: ഖനി ലൈസൻസ് വിഷയത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ തിരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ വെളിപ്പെടുത്താൻ ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെ.എം.എം-കോൺഗ്രസ് സഖ്യം ഗവർണർ രമേഷ് ബെയ്‌സിനോട് ആവശ്യപ്പെട്ടു. ഗവർണറുടെ ഒാഫീസിൽ നിന്ന് ശുപാർശയുമായി ബന്ധപ്പെട്ട വാർത്തകൾ ചോരുന്നത് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് സഹായമാകുന്നുവെന്നും അവർ ആരോപിച്ചു. വാർത്തകൾ ചോരുന്നത് തന്റെ ഒാഫീസിൽ നിന്നല്ലെന്ന് ഗവർണർ വ്യക്തമാക്കിയതായി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ടിർക്കി അറിയിച്ചു. മുഖ്യമന്ത്രി രാജിവയ്‌ക്കില്ല. ഗവർണർ നിയമോപദേശം തേടുകയാണ്. രണ്ട് ദിവസത്തിനകം സ്ഥിതിഗതികൾ വ്യക്തമാകും. അതേസമയം, അടുത്തയാഴ്ച ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുമെന്ന് കോൺഗ്രസ് മന്ത്രി ആലംഗീർ ആലം പറഞ്ഞു.
ഖനന ലൈസൻസ് സ്വന്തമാക്കിയ മുഖ്യമന്ത്രിയെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ ചെയ്തതായാണ് സൂചന. അതിനിടെ, ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കുന്നതായി ആരോപിച്ച് ഭരണകക്ഷി എം.എൽ.എമാരെ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലേക്ക് മാറ്റിയിട്ടുണ്ട്. ധാർമികതയുടെ പേരിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. എന്നാൽ സഖ്യത്തിന് ഭൂരിപക്ഷമുള്ളതിനാൽ മുഖ്യമന്ത്രിയുടെ അയോഗ്യത സർക്കാരിനെ ബാധിക്കില്ലെന്നും കത്തിൽ പറയുന്നു. 81 അംഗ നിയമസഭയിൽ ഏറ്റവും വലിയ കക്ഷിയായ ജെ.എം.എമ്മിന് 30ഉം കോൺഗ്രസിന് 18ഉം എം.എൽ.എമാരുണ്ട്. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിക്ക് 26 എം.എൽ.എമാരാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |