ന്യൂഡൽഹി: മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്‌ലിം ലീഗ്, ഹിന്ദു ഏകത ദൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്ന് ജസ്റ്റിസ് എം. ആർ. ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു. കേസ് ഒക്ടോ. 18ന് പരിഗണിക്കാനായി മാറ്റി. ജനപ്രാതിനിദ്ധ്യ നിയമത്തിലെ 29 (എ), 123(3), (3 എ) എന്നീ വകുപ്പുകളനുസരിച്ച് മതപരമായ പേരോ ചിഹ്നമോ ഉപയോഗിച്ച് വോട്ട് തേടാൻ പാടില്ല. ഇത് രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാണെന്നും രണ്ട് പാർട്ടികളും ഈ നിയമം ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും സയ്യിദ് വാസിം റിസ്വി നൽകിയ പൊതു താല്പര്യ ഹർജിയിൽ പറയുന്നു.
ചില സംസ്ഥാന പാർട്ടികൾ പ്രവർത്തിക്കുന്നത് മതത്തിന്റെ പേരിലാണ്. ചില പാർട്ടികളുടെ കൊടിയിൽ മതചിഹ്നങ്ങളും ഉണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജനപ്രാതിനിദ്ധ്യ നിയമത്തിലെ വകുപ്പുകൾ സ്ഥാനാർത്ഥികൾക്ക് മാത്രമല്ലേ ബാധകമാകുക എന്ന സംശയം കോടതി ഉന്നയിച്ചു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്കും ഇത് ബാധകമാണെന്ന് ഹർജിക്കാരൻ വാദിച്ചു. ഈ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹർജിയിൽ പരാമർശിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് കേസിൽ കക്ഷി ചേരാനും സുപ്രീംകോടതി അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |