നാഗർകോവിൽ : ഭാരത് ജോഡോ യാത്ര നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മറ്റു മന്ത്രിമാർക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പുരോഹിതനുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് ബി.ജെ.പി വിവാദമാക്കി.
അനധികൃതമായി പള്ളികൾ നിർമ്മിച്ചത് തടഞ്ഞ നടപടിക്കെതിരെ കഴിഞ്ഞ വർഷം ജൂലായിൽ വിദ്വേഷം പ്രസംഗ നടത്തിയതിനാണ് പുരോഹിതൻ ജോർജ്ജ് പൊന്നയ്യ അറസ്റ്റിലായത്. ജാമ്യത്തിലുള്ള പുരോഹിതനുമായാണ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല കൂടിക്കാഴ്ചയുടെ വീഡിയോ ട്വീറ്റ് ചെയ്യുകയായിരുന്നു.
ആർ.എസ്.എസും ബി.ജെ.പിയും മതപരമായി രാജ്യത്തെ വിഭജിക്കുകയാണെന്നും എല്ലാവരെയും ഒന്നിപ്പിക്കാനാണ് പദയാത്രയെന്നും രാഹുൽ ഗാന്ധി പറയുന്നതിനിടെ, യേശുക്രിസ്തു ഏക ദൈവമാണെന്നും മറ്റ് ദൈവങ്ങൾ ഇല്ലെന്നും പുരോഹിതൻ പറയുന്നുണ്ട്. യേശുക്രിസ്തു ദൈവത്തിന്റെ സന്ദേശവാഹകനാണെന്ന് (ദേവദൂതൻ) രാഹുൽ മറുപടി പറയുന്നതും വീഡിയോയിലുണ്ട്.
കന്യാകുമാരി ജില്ലയിൽ ക്രിസ്ത്യൻ മിഷണറിമാരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ രാഹുൽ ഗാന്ധിക്ക് വിശ്രമിക്കാൻ നേരത്തെ സൗകര്യമൊരുക്കിയിരുന്നു. അതേസമയം, കന്യാകുമാരിയിലെ ഭഗവതി അമ്മൻ ക്ഷേത്രം, ശുചീന്ദ്രം ക്ഷേത്രം തുടങ്ങിയവയുടെ പരിസരത്ത് വിശ്രമിച്ച രാഹുൽ ക്ഷേത്രങ്ങൾ സന്ദർശിച്ചില്ലെന്നും മുസ്ലിം സ്ഥാപനങ്ങളെയും ഒഴിവാക്കിയെന്നും ആരോപണണമുയർത്തിയിട്ടുണ്ട്.
ഏക ദൈവമാണ് യേശുകൃസ്തുവെന്നും ഹിന്ദു ദൈവങ്ങളെ പോലയല്ലെന്നും പുരോഹിതൻം രാഹുലിനോട് പറയുന്നത് വീഡിയോയിൽ കേൾക്കാമെന്നും ഭാരത മാതാവിന്റെ അശുദ്ധി മൂലം കളങ്കപ്പെടാതിരിക്കാനാണ് താൻ ഷൂസ് ധരിക്കുന്നതെന്ന വിദ്വേഷ പരാമർശം നടത്തിയ ആളാണ് ഇതെന്നും ട്വിറ്ററിൽ പറയുന്നു. ഭാരതത്തെ യോജിപ്പിക്കാൻ നടക്കുന്ന ആൾ ഭാരതത്തെ വിഘടിപ്പിക്കുന്ന വ്യക്തിക്കൊപ്പമാണോയെന്നും പൂനവാല ചോദിക്കുന്നു.
ഭൂരിപക്ഷ വിഭാഗത്തിന്റെ വിശ്വാസം ഹനിക്കുന്ന ഒരാളുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുലിന്റെ ഇന്ത്യയെ കുറിച്ചുള്ള സങ്കല്പത്തിൽ ഹിന്ദുക്കൾക്ക് സ്ഥാനമില്ലേയെന്നായിരുന്നു ബി.ജെ.പി ഐ.ടി സെൽ ഇൻ ചാർജ് അമിത് മാളവ്യ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
അതേസമയം, ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന വലിയ പിന്തുണ ബി.ജെ.പിയുടെ ഉറക്കം കെടുത്തിയെന്നും അതിന്റെ പ്രതിഫലനമാണ് ഈ വ്യാജ ആരോപണങ്ങളെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |