ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നരയ്‌ക്കാണ് ഡൽഹി മന്ദിർ മാർഗിലെ ഓഫീസിൽ ജാക്വിലിൻ ഹാജരായത്. ജാക്വിലിനെ സുകേഷിന് പരിചയപ്പെടുത്തിയെന്ന് പറയപ്പെടുന്ന പിങ്കി ഇറാനിയും ഇന്നലെ ചോദ്യചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
സുകേഷുമായുള്ള ബന്ധം, ലഭിച്ച സമ്മാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദ ചോദ്യാവലി ജാക്വിലിനായി പൊലീസ് തയാറാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രണ്ടു ദിവസം കൂടി ചോദ്യം ചെയ്യൽ നീളാൻ സാദ്ധ്യതയുണ്ടെന്നും ഡൽഹിയിൽ തന്നെ തുടരണമെന്നും പൊലീസ് അറിയിച്ചു.
ശ്രീലങ്കൻ സ്വദേശിയായ ജാക്വിലിൻ 2009ലാണു ബോളിവുഡ് സിനിമയിലെത്തിയത്. സുകാഷ് ചന്ദ്രശേഖറുമായി സാമ്പത്തിക ഇടപാടുണ്ടെന്നു വ്യക്തമായതിനെ തുടർന്ന് ഇ.ഡിയുടെ പ്രതിപ്പട്ടികയിൽ ജാക്വിലിനെയും ഉൾപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |