ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഡോ. ശശി തരൂർ എം.പിയും സ്ഥാനാർത്ഥികളാകുമെന്ന് ഏതാണ്ടുറപ്പായി. അതേസമയം മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന ഗെഹ്‌ലോട്ടിന്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചില്ലെന്നാണ് സൂചന.
അതേസമയം മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗും മത്സരത്തിനുണ്ടാകുമെന്നും സൂചനയുണ്ട്. എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും അക്കൂട്ടത്തിൽ താനും വന്നുകൂടായ്‌കയില്ലെന്നുമാണ് ദിഗ്‌വിജയ് ഒരു ടി.വി ചാനലിനോട് പറഞ്ഞത്.
അതിനിടെ ഇന്നലെ ഡൽഹിയിൽ പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി രണ്ടുമണിക്കൂർ കൂടിക്കാഴ്ച നടത്തിയ ഗെഹ്‌ലോട്ട് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചെന്നാണ് സൂചന. അദ്ധ്യക്ഷനാകണമെങ്കിൽ രാജസ്ഥാനിൽ താൻ പറയുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്ന ഉപാധിക്കും ഹൈക്കമാൻഡ് അനുകൂലമല്ലെന്നാണ് വിവരം. ഭാരത് ജോഡോ യാത്രയിൽ ചേരാൻ കേരളത്തിലേക്ക് തിരിച്ച ഗെഹ്‌ലോട്ട് രാഹുലിനെ കണ്ട് അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഒന്നുകൂടി ആവശ്യപ്പെടും. രാഹുൽ നിലപാട് ആവർത്തിച്ചാൽ നാമനിർദ്ദേശ പത്രിക നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം ജയ്‌പൂരിൽ നിയമസഭാ യോഗം വിളിച്ച് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാഹചര്യം ഗെഹ്‌ലോട്ട് വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയായി തുടർന്നുകൊണ്ട് അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളത്തിലുള്ള സച്ചിൻ യോഗത്തിൽ പങ്കെടുത്തില്ല. ഏത് ഉത്തരവാദിത്തവും താൻ നിറവേറ്റുമെന്നും പദവി പ്രധാനമല്ലെന്നും ഗെഹ്‌ലോട്ട് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുമോയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം ഒരു മുഖ്യമന്ത്രിക്ക് പാർട്ടി അദ്ധ്യക്ഷനാകാൻ പാർട്ടി ഭരണഘടനയിൽ വ്യവസ്ഥയില്ലെന്ന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദൻ മിസ്ത്രിയും മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും ഇന്നലെ വ്യക്തമാക്കി.
വോട്ടർ പട്ടിക പരിശോധിച്ച് തരൂർ
ഡോ. ശശി തരൂർ എം.പി ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്തെത്തി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവരുടെ പട്ടിക പരിശോധിച്ചു. ഇതോടെ അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ശക്തമായി. നാമനിർദ്ദേശ പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം മധുസൂദൻ മിസ്ത്രിയിൽ നിന്ന് ചോദിച്ചറിഞ്ഞു. വോട്ടർ പട്ടിക പരസ്യപ്പെടുത്തണമെന്ന തരൂർ അടക്കമുള്ളവരുടെ ആവശ്യം തള്ളിയ എ.ഐ.സി.സി സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാൻ അവസരം നൽകുമെന്ന് അറിയിച്ചിരുന്നു. അതിനിടെ രാഹുലിനെ അദ്ധ്യക്ഷനാക്കണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാന ഘടകങ്ങൾ മുന്നോട്ടു വരികയാണ്. തെലങ്കാന, ഒഡീഷ, പി.സി.സികളാണ് ഏറ്റവുമൊടുവിൽ പ്രമേയം പാസാക്കിയത്.
ഭാരത് ജോഡോ യാത്രക്കാർക്ക് പോസ്റ്റൽ ബാലറ്റ്
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 17ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി അടക്കം നേതാക്കൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷൻ മധുസൂദൻ മിസ്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഭാരത് ജോഡോ യാത്രക്കാർക്കായി പ്രത്യേക പോളിംഗ് ബൂത്ത് ഉണ്ടാകില്ല. രാഹുൽ ഗാന്ധിക്കും മറ്റ് പ്രതിനിധികൾക്കും തപാൽ ബാലറ്റ് ക്രമീകരിക്കും. ഇതിനായി നേരത്തെ അപേക്ഷ നൽകണം. ഇന്നലെ തന്നെ കണ്ട ശശി തരൂരിന്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നിയമങ്ങൾ, ഏജന്റുമാരുടെ എണ്ണം, അവരുടെ ജോലി, തിരഞ്ഞെടുപ്പിനുള്ള ഫോം പൂരിപ്പിക്കുന്ന വിധം തുടങ്ങിയവ തരൂർ ചോദിച്ചറിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് 10 പ്രതിനിധികളുടെ പിന്തുണ വേണമെന്നും മിസ്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |