ഇന്ത്യ -ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് വൈകിട്ട് ഏഴു മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ
തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആരവങ്ങൾ ഒരിക്കൽക്കൂടിയെത്തിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മത്സരത്തെ വരവേൽക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
അടുത്ത മാസം ഓസ്ട്രേലിയയിൽ തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന്റെ അവസാനവട്ട തയ്യാറെടുപ്പ് എന്ന നിലയിൽ രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യയും ടെംബ ബൗമ നയിക്കുന്ന ദക്ഷിണാഫ്രിക്കയും ഗൗരവത്തോടെ കാണുന്ന പരമ്പരയാണിത്. ഓസ്ട്രേലിയയെ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിൽ 2-1ന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ജൂണിൽ ഇന്ത്യയിലെത്തി അഞ്ച് ട്വന്റി-20കളുടെ പരമ്പര 2-2ന് സമനിലയിലാക്കി മടങ്ങിയ ശേഷം ദക്ഷിണാഫ്രിക്ക ഇംഗ്ളണ്ടിനും അയർലൻഡിനുമെതിരെ പരമ്പരകൾ നേടിയിരുന്നു.
ഞായറാഴ്ച തന്നെ തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം കഴിഞ്ഞ ദിവസങ്ങളിൽ കാര്യവട്ടത്ത് പരിശീലനം നടത്തി. 2019ൽ ഇന്ത്യ എ ടീമിനെതിരെ ആറ് മത്സരങ്ങളിൽ ഈ ഗ്രൗണ്ടിൽ കളിച്ച പരിചയസമ്പത്തുമായാണ് നായകൻ ബൗമയടക്കമുള്ള മുൻനിര ദക്ഷിണാഫ്രിക്കൻ താരങ്ങൾ വരുന്നത്. തിങ്കളാഴ്ചയെത്തിയ ഇന്ത്യൻ ടീം ഇന്നലെ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. ഗ്രീൻഫീൽഡിലെ മൂന്ന് മത്സരങ്ങളിലും കളിച്ചിട്ടുള്ള രോഹിത് ശർമ്മ ആദ്യമായാണ് ഇവിടെ ഇന്ത്യയെ നയിക്കുന്നത്.
തലസ്ഥാന പോരാട്ടം
4
കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിലെ നാലാമത്തെ അന്താരാഷ്ട്ര മത്സരം. മൂന്നാമത്തെ ട്വന്റി-20യും.
2
ഇവിടെ നടന്ന മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയിച്ചത് ഇന്ത്യ. 2017ൽ കിവീസിനെ ട്വന്റി-20യിലും 2018ൽ വിൻഡീസിനെ ഏകദിനത്തിലും തോൽപ്പിച്ചു. 2019ൽ വിൻഡീസിനോട് ട്വന്റി-20യിൽ തോറ്റു.
100
വിരാട് കൊഹ്‌ലിയുടെ നൂറാമത്തെ അന്താരാഷ്ട്ര ട്വന്റി-20 ഇന്നിംഗ്സിനാണ് കാര്യവട്ടം വേദിയാകുന്നത്.
20
ട്വന്റി-20കളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്.
11 വിജയം ഇന്ത്യയ്ക്ക്
8 വിജയം ദക്ഷിണാഫ്രിക്കയ്ക്ക്
1 മത്സരം ഉപേക്ഷിച്ചു
9
2021 ലോകകപ്പിന് ശേഷം നടന്ന ഒൻപത് ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യയ്ക്ക് തുടർച്ചയായി വിജയം നൽകിയ ക്യാപ്ടനാണ് രോഹിത് ശർമ്മ
33
ട്വന്റി-20യിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച രണ്ടാമത്തെ നായകനാണ് രോഹിത്. കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ കോഹ്‌ലിയെ മറികടന്ന രോഹിതിന് മുന്നിൽ ധോണി (41) മാത്രമാണുള്ളത്.
വൈകിട്ട് 4.30 മുതൽ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം.
7പി.എം മുതൽ ലൈവ് സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |