ന്യൂഡൽഹി: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ സുപ്രീം കോടതി വെറുതെ വിട്ടു. വിശ്വസിക്കാവുന്ന ഒരു തരി തെളിവുമില്ലാതെയാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ജസ്റ്റിസ് എസ്. അബ്ദുൾ നസീർ, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിൽ ഗുരുതര വൈരുദ്ധ്യമുണ്ട്. ഇക്കാര്യം വിചാരണക്കോടതിയും ഹൈക്കോടതിയും പൂർണമായും അവഗണിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. സെഷൻസ് കോടതിയിൽ പോലും അഭിഭാഷകനെ നിശ്ചയിക്കാൻ കഴിയാനാകാത്ത ദരിദ്രനാണ് പ്രതിയെന്ന് കോടതി നിരീക്ഷിച്ചു. നാഷണൽ ലാ യൂണിവേഴ്സിറ്റിയുടെ പ്രൊജക്ട് 39 എ വഴിയാണ് പ്രതിക്ക് നിയമ സഹായം നൽകിയത്. ഗ്രാമമുഖ്യന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് പ്രതി തുടക്കം മുതൽ വാദിക്കുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കേസ് ശരിയായി അന്വേഷിക്കാതെ ഇരയുടെ കുടുംബത്തോട് അനീതി കാണിച്ചെന്നും കോടതി വ്യക്തമാക്കി. ഹോളി ഉത്സവത്തോടനുബന്ധിച്ച് നൃത്തം കാണിക്കാമെന്ന് പറഞ്ഞ് കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. സെഷൻസ് കോടതി വധശിക്ഷ വിധിച്ചത് അലഹബാദ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |