ജമ്മു: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്ക് സെപ്തംബർ 17 മുതലുള്ള രണ്ടാഴ്ച ഏറെ സവിശേഷതയുള്ളതായിരുന്നു. യോഗ വിദഗ്ദ്ധയും അന്തരിച്ച കേണൽ പ്രതാപ് ജോഗിന്റെ ഭാര്യയുമായ 78കാരി പത്മിനി ജോഗിൽ നിന്ന് 11 സൈനിക പോസ്റ്റുകളിലായി നിയോഗിച്ചിട്ടുള്ള 1,600ലധികം സൈനികർ 2,300 അടി ഉയരത്തിൽ യോഗയുടെയും പ്രാണായാമത്തിന്റെ പാഠങ്ങൾ പഠിച്ചു. ഭർത്താവ് 1965 ലും 1971 ലും രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്ത അതേ പോസ്റ്റുകൾ സന്ദർശിക്കണമെന്നത് പദ്മിനിയുടെയും ജീവിത ലക്ഷ്യങ്ങളിലൊന്നായിരുന്നു.
പതിറ്റാണ്ടുകളായി എന്നും പ്രാണായാമം ചെയ്യുന്നതിനാൽ ഈ പ്രായത്തിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളൊന്നും നേരിടാതെ, മലനിരകളിലൂടെ യാത്ര ചെയ്യാനും ദിവസേന 12,300 അടി ഉയരത്തിൽ ക്യാമ്പുകൾ നടത്താനും തനിക്ക് കഴിഞ്ഞുവെന്ന് പദ്മിനി പറയുന്നു. 1980കളിൽ നാഗ്പൂരിലെ ജനാർദ്ദൻസ്വാമി യോഗാഭ്യാസി മണ്ഡലിൽ യോഗ പരിശീലിച്ച ജോഗ് ദമ്പതികൾ 2005ൽ ഹരിദ്വാറിലെ സ്വാമി രാംദേവിൽ നിന്ന് പരിശീലനം നേടി. പിന്നീട് ആളുകൾക്കും സൈനിക സ്‌കൂളുകൾക്കും അസോസിയേഷനുകൾക്കും സൊസൈറ്റികൾക്കും സൗജന്യ പരിശീലന ക്യാമ്പുകൾ നടത്താൻ തുടങ്ങി. 2014ൽ കേണൽ ജോഗിന്റെ മരണത്തിന് മുമ്പ്, ദമ്പതികൾ ഒരുമിച്ച് 562 ക്യാമ്പുകൾ നടത്തിയിരുന്നു.
തന്റെ സ്വപ്നം ഫോർവേഡ് പോസ്റ്റുകൾ സന്ദർശിച്ച് ജവാന്മാരെ പരിശീലിപ്പിക്കുക എന്നതായിരുന്നു എന്ന് പദ്മിനി പറയുന്നു. സേന എനിക്ക് ശ്രീനഗറിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റുകൾ അയച്ചു, അവിടെ നിന്ന് സൈനിക വാഹനങ്ങളിൽ റോഡ് മാർഗം യാത്ര ചെയ്തുവെന്നും പദ്മിനി പറഞ്ഞു. ദിവസത്തിൽ ആറ് മുതൽ ഏഴ് മണിക്കൂർ വരെ കുന്നുകളിലും മലകളിലും യാത്ര ചെയ്യുക, രാത്രികൾ സൈനിക ബേസിൽ ചെലവഴിക്കുക, അതിരാവിലെ ക്യാമ്പുകൾ നടത്തുക എന്നിങ്ങനെയായിരുന്നു 13 ദിവസത്തെ ഷെഡ്യൂൾ. സൂര്യന്റെ ആദ്യ കിരണങ്ങളിൽ നിന്ന് ആരംഭിക്കുന്ന ക്യാമ്പുകൾ ഒന്നോ രണ്ടോ മണിക്കൂർ നീണ്ടുനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |