ഭോപ്പാൽ: മദ്ധ്യപ്രദേശിലെ 13 സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് അനാട്ടമി, ഫിസിയോളജി, ബയോ-കെമിസ്ട്രി എന്നീ വിഷയങ്ങൾ ഹിന്ദിയിൽ പഠിപ്പിക്കാൻ ധാരണയായി. ഇതോടെ രാജ്യത്ത് മെഡിക്കൽ വിഷയങ്ങൾ ഹിന്ദിയിൽ പഠിപ്പിക്കുന്ന ആദ്യ സംസ്ഥാനം മദ്ധ്യപ്രദേശ് ആയി. വിവർത്തനം ചെയ്ത എം.ബി.ബി.എസ് പുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഭോപ്പാലിൽ പ്രകാശനം ചെയ്യും. ഇതോടെ ഹിന്ദിയിലുള്ള പഠനത്തിന് തുടക്കമാകും.
മെഡിക്കൽ,എൻജിനിയറിംഗ് വിഷയങ്ങൾ ഹിന്ദിയിൽ പഠിക്കാനും പഠിപ്പിക്കാനും കഴിയില്ലെന്ന പൊതുധാരണ മാറ്റുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഹിന്ദി മാദ്ധ്യമമാക്കി പഠിച്ചാലും ജീവിതത്തിൽ മുന്നേറാം എന്ന ആശയം പ്രാവർത്തികമാക്കുന്നതിനുള്ള നടപടിയാണിതെന്നും വിദ്യാഭ്യാസം മാതൃഭാഷയിലൂടെയാകണമെന്നുള്ളത് പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയമാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങളുടെ ഹിന്ദി വിവർത്തനത്തിനായി ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിൽ ഫെബ്രുവരിയിൽ മന്ദാർ എന്ന സെൽ രൂപീകരിച്ച് പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നു. 97 മെഡിക്കൽ കോളേജ് അദ്ധ്യാപകർ 5000 ത്തിലധികം മണിക്കൂറുകൾ ചെലവിട്ടാണ് പാഠ്യപദ്ധതി വിവർത്തനം ചെയ്തത്. സാങ്കേതിക പദങ്ങൾ ഇംഗ്ലീഷിൽ തന്നെ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
അടുത്ത സെഷനിൽ എം.ബി.ബി.എസ് രണ്ടാം വർഷത്തിലും ഇത് നടപ്പാക്കും. ഹിന്ദിയിൽ പഠിക്കുന്നവർക്ക് പ്രത്യേക കോഴ്സോ ക്ലാസോ ആയിരിക്കില്ല. ഇംഗ്ലീഷിലുള്ള പഠനം ബുദ്ധിമുട്ടാകുന്നവർക്ക് വേണ്ടിയാണ് ഹിന്ദി പുസ്തകങ്ങളുടെ സൗകര്യം ഒരുക്കിയിട്ടുള്ളത്. മറ്ര് എല്ലാ പഠന കാര്യങ്ങളും പഴയതു പോലെ തന്നെയായിരിക്കുമെന്നും വിശ്വാസ് സാരംഗ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |