ന്യൂഡൽഹി: ജനിതകമാറ്റം വരുത്തിയ (ജി.എം) കടുക് രണ്ടുവർഷത്തിനുള്ളിൽ കർഷകരിലെത്തും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കും ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ) മേൽനോട്ടത്തിലുള്ളപഠനത്തിനും ശേഷമാകും കടുക് കർഷകരിലെത്തുക.
2002ൽ വികസിപ്പിച്ച ധാരാ മസ്റ്റാർഡ് ഹൈബ്രിഡ് രണ്ട് (ഡി.എം.എച്ച്-രണ്ട്) ഇനം കടുക് വിത്തുകൾ വിപണിയിലെത്തിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജനിതക എൻജിനിയറിംഗ് അപ്രൈസൽ കമ്മിറ്റി (ജി.ഇ.എ.സി) യോഗം ശുപാർശ നൽകിയിരുന്നു.
രണ്ടു വർഷത്തിലൊരിക്കൽ പുതുക്കാവുന്ന തരത്തിൽ നാല് വർഷത്തേക്ക് വിത്തുകൾ ഉല്പാദിപ്പിക്കാനാണ് അനുമതി.
ഇന്ത്യൻ ഇനം വരുണയും യൂറോപ്യൻ ഇനം എർ ലിഹിരയും ചേർന്ന സങ്കരയിനം വികസിപ്പിച്ചത് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ജെനറ്റിക് മാനിപുലേഷൻ ഒഫ് ക്രോപ്പ് പ്ലാന്റ്സ് (സി.ജി.എം.സി.പി) ആണ്. ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ ഭക്ഷ്യവിളയാണിത്. ജനിതക മാറ്റം വരുത്തിയ പരുത്തി വിത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.
പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് 2017ൽ ജി.ഇ.എ.സി നൽകിയ സമാന ശുപാർശ തള്ളിയ മന്ത്രാലയം കൂടുതൽ പഠനം നടത്താൻ നിർദ്ദേശിച്ചിരുന്നു. ആർ.എസ്.എസ് അനുകൂല സ്വദേശി ജാഗരൺ മഞ്ച് അടക്കമുള്ള സംഘടനകളുടെ എതിർപ്പ് മറികടന്നാണ് ഇപ്പോഴത്തെ നീക്കം.
പുതിയ ഇനം ഇന്ത്യൻ കാർഷിക-കാലാവസ്ഥയുമായി പൊരുത്തപ്പെടുമോ എന്നും തേനീച്ചകളിലും മറ്റ് പരാഗണകാരികളിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും ഐ.സി.എ.ആർ പഠനം നടത്തും. ശേഷം കർഷകർക്ക് വിത്ത് കൈമാറും.
ഭക്ഷ്യ എണ്ണ പ്രതിസന്ധിക്ക് പരിഹാരം:
രാജ്യത്തെ ഭക്ഷ്യ എണ്ണ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ജി.എം കടുക് സഹായിക്കുമെന്ന് ഐ.സി.എ.ആർ ഡയറക്ടർ അശോക് കുമാർ സിംഗ് പറഞ്ഞു. രാജ്യത്തെ 60ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. വൈവിധ്യമുള്ളതും ഉയർന്ന വിളവ് നൽകുന്നതുമായ സങ്കരയിനം കടുകുകൾ വികസിപ്പിക്കാൻ അവസരമൊരുക്കും. മണ്ണിലുള്ള ജീവികൾക്കും പരാഗണ ജീവികൾക്കും വിത്തുകൾ വിപരീത ഫലമുണ്ടാക്കില്ലെന്ന് പഠനത്തിൽ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം,ജി.എം വിത്ത് കാലക്രമേണ സ്വാഭാവിക കടുക് ഇനങ്ങളെ ഇല്ലാതാക്കുമെന്നും കളനാശിനികളെ പ്രതിരോധിക്കുന്ന ഇവ പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷം ചെയ്യുമെന്നും പരിസ്ഥിതി സംഘടനകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |