ന്യൂഡൽഹി: ഉത്തർപ്രദേശ്, ബീഹാറുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മുനുഗോഡ്, ബീഹാറിലെ ഗോപാൽഗഞ്ച്, മൊകാമ, ഹരിയാനയിലെ ആദം പൂർ, ഉത്തർപ്രദേശിലെ ഗോല ഗോകരനാഥ്, ഒഡിഷയിലെ ധാംനഗർ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആറിനാണ് വോട്ടെണ്ണൽ.
ഇന്നലെ വൈകിട്ട് മൂന്ന് മണിവരെ ഏഴ് മണ്ഡലങ്ങളിലും ശരാശരി 45.60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ബീഹാറിലെ ഗോപാൽഗഞ്ചിലും മൊകാമയിലും വൈകിട്ട് 5 മണി വരെ യഥാക്രമം 48.35, 52.47 ശതമാനം വോട്ട് രേഖപ്പെടുത്തി. വാശിയേറിയ മത്സരം നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ വൈകിട്ട് മൂന്നു വരെ 60 ശതമാനമായിരുന്നു പോളിംഗ്. ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിൽ സമയ പരിധിക്ക് ഒരു മണിക്കൂർ മുമ്പ് 70 ശതമാനത്തിലധികം പോളിംഗ് നടന്നു.
മുനുഗോഡ് മണ്ഡലത്തിലെ ചന്തൂരിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. വാറങ്കലിൽ നിന്ന് പണവുമായെത്തിയ ആളെ അറസ്റ്റ് ചെയ്യാത്തതിനെ ചൊല്ലിയായിരുന്നു വാക്കേറ്റം. യു.പിയിലെ ഗോകരനാഥ് മണ്ഡലത്തിലെ ലാലാഹാപൂർ, മദൻപൂർ, ലക്ഷ്മഞ്ജതി തുടങ്ങിയ കേന്ദ്രങ്ങളിൽ ബി.ജെ.പി ബൂത്ത് പിടിച്ചെടുത്തതായി സമാജ് വാദി പാർട്ടി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |