ന്യൂഡൽഹി:ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവത്തിൽ മോർബി നഗരസഭയ്ക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തൂക്കുപാലത്തിന്റെ പുനർനിർമ്മാണത്തിന് കരാർ നൽകിയത് ശരിയായ രീതിയിലല്ല. പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്താണ് ടെണ്ടർ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ ചോദിച്ചു. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 15 വർഷത്തേക്ക് ഒറേവ ഗ്രൂപ്പിനാണ് മോർ നഗരസഭ കരാർ നൽകിയത്. 135 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മോർബി നഗരസഭയാണ് കുറ്റക്കാരനെന്ന് കോടതി നിരീക്ഷിച്ചു. ഇത്രയും പ്രധാനപ്പെട്ട ജോലിയുടെ കരാർ ഒന്നര പേജിലാണ് ഒരുക്കിയതെന്നു പറഞ്ഞ കോടതി ടെണ്ടർ പോലും വിളിക്കാതെ അജന്ത കമ്പനിക്ക് പാരിതോഷികം നൽകിയതാണോ എന്നും ആരാഞ്ഞു. കരാർ 2017 ന് ശേഷവും പുതുക്കാതിരുന്നിട്ടും വീണ്ടും എന്തടിസ്ഥാനത്തിലായിരുന്നു പാലത്തിന്റെ പുനർനിർമ്മാണത്തിന് കമ്പനി മേൽനോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. അപകടം ഉണ്ടായപ്പോൾ മിന്നൽ വേഗതയിൽ പ്രവർത്തിച്ച് നിരവധി പേരുടെ ജീവൻ രക്ഷിച്ചു. സംഭവത്തിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും ഇനിയും കുറ്റക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |