ന്യൂഡൽഹി: എൻ.ഐ.എ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഖലിസ്ഥാൻ ഭീകരൻ ഹർവിന്ദർ സിംഗ് സന്ദു എന്ന റിന്ദ (35) പാകിസ്ഥാനിൽ മരിച്ചു. ലാഹോറിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്. എന്നാൽ മരണകാരണത്തെ കുറിച്ച് വ്യക്തമായ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെങ്കിലും അമിതമായ അളവിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്നാണ് മരണമെന്ന് സൂചനയുണ്ട്. മരണത്തിൽ ഐ.എസ്.ഐയുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയിലെ പ്രധാന അംഗമായിരുന്നു ഹർവിന്ദർ. ബബ്ബർ ഖൽസയുടെ തലവനായ വാഡവസിംഗ് ബബ്ബറുമായി റിന്ദയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായും വാർത്തയുണ്ട്. 14നാണ് ഇയാളെ ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തൽ, പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനം ആക്രമണം, ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി ഓഫീസിലുണ്ടായ ഗ്രനേഡ് ആക്രമണം, ഹരിയാനയിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തിയ സംഭവം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. 2008ൽ തൺ തരണിലെ പർതാപ് സിംഗിനെ കൊലചെയ്ത കേസിൽ പ്രതിയായ ഹർവിന്ദറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2013ൽ സംഗ്രൂർ ജയിൽ ജീവനക്കാരെയും പട്യാല ജയിൽ അസി. സൂപ്രണ്ടിനെയും ആക്രമിച്ച കേസിലും പ്രതിയാണ്. 2014 ഒക്ടോബറിൽ ജാമ്യം ലഭിച്ചു. 2016ൽ സഹോദരൻ സുരീന്ദർ സിംഗിനെ മഹാരാഷ്ട്രയിലെ നന്ദേഡിൽ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. പത്തോളം കൊലപാതക കേസുകളിൽ ഉൾപ്പെടെ 30ഓളം ക്രിമിനൽ കേസുകളിൽ പൊലീസ് തെരയുന്ന പ്രതിയാണ് ഹർവിന്ദർ. പഞ്ചാബിലെ തൺ തരൺ ജില്ലയിലെ സർഹാലി ഗ്രാമത്തിൽ ജനിച്ച് വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ നന്ദേഡിലേക്ക് കുടിയേറി പാർത്ത കുടുംബത്തിലെ അംഗമായ ഇയാൾ ഇന്തോനേഷ്യ താവളമാക്കിയും ഭീകരപ്രവർത്തനം നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |