ന്യൂഡൽഹി: പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ കുറ്റം പ്രതി അഫ്താബ് അമീൻ പൂനവാല കോടതിയിൽ ഏറ്റ് പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ശ്രദ്ധയെ കൊന്നതെന്നാണ് അഫ്‌താബ് ഇന്നലെ സാകേത് കോടതിയിൽ കുറ്റസമ്മത മൊഴി നൽകിയത്. കസ്റ്റഡി കാലാവധി തീരുന്ന ഇന്നലെ വീഡിയോ കോൺഫ്രൻസിലൂടെയാണ് അഫ്താബിനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് അഫ്താബിന്റെ പൊലീസ് കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി കോടതി നീട്ടി.
ഇതിനിടെ കൊലക്കേസിന്റെ അന്വേഷണം ഡൽഹി പൊലീസിൽ നിന്ന് സി.ബി.ഐക്ക് കൈമാറണമെന്ന ഹർജി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാദ്ധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സാന്നിദ്ധ്യം തെളിവെടുപ്പിനെ ബാധിക്കുന്നുണ്ടെന്നാരോപിച്ച് നൽകിയ ഹർജി പ്രശസ്തി ആഗ്രഹിച്ചുള്ളതാണെന്ന് ഹൈക്കോടതി വിമർശിച്ചു. ഹർജി നൽകിയ അഭിഭാഷക ജോഷ്നി തുലിക്ക് കോടതി ചെലവ് ചുമത്തി. കേസിൽ ഡൽഹി പൊലീസ് നടത്തുന്ന അന്വേഷണത്തിൽ മേൽനോട്ടം നടത്തില്ലെന്നും കോടതി വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം 80 ശതമാനം പൂർത്തിയായെന്ന് ഡൽഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
ശ്രദ്ധയെ കൊന്ന ആയുധം കണ്ടെത്തി
മൃതദേഹം 35 കഷണങ്ങളാക്കാൻ ഉപയോഗിച്ച ആയുധം അഫ്താബിന്റെ മെഹ്റോളിയിലെ ഫ്ലാറ്റിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും കണ്ടെത്തി. അഫ്താബിൽ നിന്ന് ക്രൂരമായ കൊടിയ മർദ്ദനമാണ് ശ്രദ്ധ നേരിട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ശ്രദ്ധയുടെ വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.
അഫ്താബ് കുറ്റസമ്മതിച്ചില്ലെന്ന് അഭിഭാഷകൻ
ശ്രദ്ധ കൊലക്കേസിൽ അഫ്താബ് കോടതിയിൽ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് അഫ്താബിന്റെ അഭിഭാഷകൻ. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഫ്താബിനെതിരെ കേസ് എടുത്തത്. അത് അയാൾക്ക് സഹായകരമാകും. അന്വേഷണവുമായി അഫ്താബ് സഹകരിക്കുന്നുണ്ടെന്നും നാർക്കോ ടെസ്റ്റിന് സമ്മതം നൽകിയെന്നും അഭിഭാഷകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |