ന്യൂഡൽഹി: കേസിന്റെ വാദം കേൾക്കുന്നതിനിടെ സംവരണത്തെ പരിഹസിച്ച പാട്ന ഹൈക്കോടതി ജഡ്ജിയുടെ നടപടി വിവാദമായി. ജസ്റ്റിസ് സന്ദീപ് കുമാറിന്റെ നടപടി ലൈവ് സ്ട്രീമിലൂടെ പുറത്തായതിനെ തുടർന്നാണ് വിവാദമായത്. ബീഹാറിലെ ജില്ലാ ലാന്റ് അക്വിസിഷൻ ഓഫീസർ അരവിന്ദ് കുമാർ ഭാരതിയുടെ കേസുമായി ബന്ധപ്പെട്ട് നടന്ന കോടതി നടപടികളുടെ വീഡിയോ ആണ് ഹൈക്കോടതി ജഡ്ജിയുടെ നടപടി പുറത്തെത്തിച്ചത്. സ്വത്ത് വിഭജന തർക്കം നിലനിൽക്കുന്ന ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം വിതരണം ചെയ്ത സംഭവത്തിൽ കോടതി ഉദ്യോഗസ്ഥനോട് കോടതിയിൽ ഹാജരായി വിശദീകരണം നൽകാൻ നിർദ്ദേശിച്ചിരുന്നു. ഈ ഉദ്യോഗസ്ഥൻ വിശദീകരണം
നൽകുമ്പോഴായിരുന്നു ജഡ്ജിയുടെ വിവാദ പരാമർശം. അരവിന്ദ് കുമാർ ഭാരതി നേരത്തെ വിജിലൻസ് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്നു. ഈ സംഭവത്തിൽ കൈക്കൂലി എത്ര ലഭിച്ചുവെന്നും സംവരണത്തിലൂടെയാണോ ജോലി നേടിയതെന്നും ജഡ്ജി സന്ദീപ് കുമാർ ചോദിച്ചു. ജോലി ലഭിച്ചത് സംവരണത്തിലൂടെയാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയും പിന്നാലെ കോടതി മുറി വിടുകയും ചെയ്തു. ഇതോടെ കോടതിയിലെ ഒരു കൂട്ടം അഭിഭാഷകർ ചിരിക്കാൻ തുടങ്ങി. ഇപ്പോൾ കോടതിക്ക് കാര്യം മനസ്സിലായിക്കാണുമെന്ന് അഭിഭാഷകർ കമന്റ് പറയുകയും ചെയ്തു. രണ്ട് ജോലിയിൽ നിന്നുള്ളത്രയും സ്വത്ത് ഉണ്ടാക്കിക്കാണുമെന്ന് ഒരു അഭിഭാഷകൻ പറഞ്ഞു. ഇത്തരം ആളുകൾ സമ്പാദിച്ച സ്വത്ത് ഇതിനോടകം തീർന്നിരിക്കുമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. തുടർന്ന് കോടതി മുറിയിൽ കൂട്ടച്ചിരി മുഴങ്ങി. എന്നാൽ, കോടതി നടപടികൾ ലൈവ് സ്ട്രീം ചെയ്യുന്നത് അഭിഭാഷകരും ജഡ്ജിയും ശ്രദ്ധിച്ചിരുന്നില്ല. വീഡിയോ പുറത്തായതോടെ ബീഹാറിൽ വലിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. നവംബർ 23ന് നടന്ന കോടതി നടപടിയാണ് ഇപ്പോൾ വിവാദമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |