ന്യൂഡൽഹി:കോൺഗ്രസ് തിരിച്ചു പിടിച്ച ഹിമാചൽ പ്രദേശിൽ ആരാകും മുഖ്യമന്തി? ആറ് തവണ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച വീർഭദ്ര സിംഗിന്റെ പത്നിയും നിലവിൽ പ്രദേശ് കോൺഗ്രസ് പ്രസിഡന്റും മാണ്ഡ്യ എം.പിയുമായ പ്രതിഭ സിംഗ്, പാർട്ടി പ്രചരണ സമിതി അദ്ധ്യക്ഷനായ
മുൻ പി.സി.സി പ്രസിസന്റ് സുഖ്‌വീന്ദർ സിംഗ്, മുൻ പത്രപ്രവർത്തകനും കോൺഗ്രസ് നിയമസഭ കക്ഷി നേതാവുമായ മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി രംഗത്തുണ്ടാകുക.
സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷയായ പ്രതിഭ സിംഗിന് വേണ്ടി ഷിംല റൂറൽ എം.എൽ.എയായ മകൻ വിക്രമാദിത്യ സിംഗ് ആദ്യ വെടിപൊട്ടിച്ച് കഴിഞ്ഞു. പ്രതിഭാജിക്ക് വലിയ ഉത്തരവാദിത്വം ലഭിക്കണമെന്നാണ് മകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്. മകൻ എന്നതിലുപരി പാർട്ടിയുടെ ഉത്തരവാദിത്വമുള്ള നേതാവാണ് ഞാൻ. പാർട്ടി എന്ത് തീരുമാനിച്ചാലും ഞങ്ങൾ അംഗീകരിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നത് പാർട്ടി കണക്കിലെടുക്കുമെന്ന് ഉറപ്പുണ്ട്. രാംപൂർ - ഭുഷ്ഹർ രാജകുടുംബാംഗമായ യുവനേതാവ് വ്യക്തമാക്കി.
തന്റെ പിതാവ് വീർഭദ്ര സിംഗ് കാട്ടിയ വഴിയെ പാർട്ടി നടക്കണമെന്നും വീർഭദ്ര സിംഗ് വികാസ് മാതൃകയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എം.എൽ.എമാരുമായി ചർച്ച ചെയ്ത ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പാർട്ടിയുടെ ചുമതലയുളള രാജീവ് ശുക്ല പറഞ്ഞു. പാർട്ടി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഹരിയാന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹുഡയും ഷിംലയിലെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |