ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും പൈതൃക സ്മാരകമവുമായ താജ്മഹൽ, ആഗ്ര കോട്ട എന്നിവയ്‌ക്ക് 6.9 കോടി നികുതി അടയ്‌ക്കാൻ ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകി. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്‌ക്കയച്ച നോട്ടീസിൽ താജ്മഹൽ വെള്ളത്തിന് 1.9 കോടിയും കെട്ടിടത്തിന് 1.5 ലക്ഷം രൂപയും നികുതിയായി അടയ്ക്കണമെന്നാണ് വ്യക്തമാക്കിയത്. അഞ്ച് കോടി രൂപ സർവീസ് ടാക്സായി അടയ്ക്കാനാണ് ആഗ്ര കോട്ടയ്ക്ക് നോട്ടീസ്.
മറ്റൊരു സ്മാരകമായ ഇത് മത് - ഉദ് - ദൗളയുടെ ശവകുടീരത്തിന് 1.40 ലക്ഷം രൂപ വസ്തു നികുതിയായി നൽകണം. 2021 - 22, 2022 - 23 സാമ്പത്തിക വർഷങ്ങളിലെ നികുതിയായാണ് അടയ്‌ക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. 15 ദിവസത്തിനകം തുക അടയ്ക്കാനാണ് കോർപ്പറേഷന്റെ നിർദ്ദേശം. ആദ്യമായാണ് ഇത്തരത്തിൽ നോട്ടീസ് ലഭിക്കുന്നതെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ അധികൃതർ പറഞ്ഞു. നോട്ടീസ് അബദ്ധത്തിൽ അയച്ചതാകാമെന്നും എ.എസ്.ഐ ഉദ്യോഗസ്ഥർ പറയുന്നു. പൈതൃക സ്മാരകങ്ങൾക്ക് ഇത്തരം നികുതി അടക്കാറില്ലെന്ന് എ.എസ്.ഐ ആഗ്ര സർക്കിൾ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ്കുമാർ പട്ടേൽ പറഞ്ഞു.
രാജ്യത്ത് ഇത്തരത്തിൽ 4,000 ലധികം സ്മാരകങ്ങളാണ് എ.എസ്.ഐ ഏറ്റെടുത്ത് പരിപാലിക്കുന്നത്. എവിടെയും ഇത്തരത്തിൽ നികുതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പൈതൃക സ്ഥലമാണെന്നും നികുതികൾ ഒഴിവാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി തങ്ങൾ കോർപ്പറേഷന് മറുപടി നൽകിയിട്ടുണ്ട്. ജിയോഗ്രഫിക് ഇൻഫർമേഷൻ സർവേയുടെ അടിസ്ഥാനത്തിലാണ് നിരവധി കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയതെന്നും അർഹരായവർക്ക് ഇളവ് നൽകുമെന്നും മുനിസിപ്പൽ കമ്മിഷണർ ടിക്കാറാം ഫണ്ടെ പറഞ്ഞു.
തുക അടയ്‌ക്കേണ്ടത് 15 ദിവസത്തിനകം
താജ്മഹൽ അടയ്ക്കേണ്ടത്- 1.91 കോടി
വെള്ളത്തിന്- 1.9 കോടി
കെട്ടിടത്തിന്- 1.5 ലക്ഷം രൂപ
ആഗ്ര കോട്ട- 5 കോടി
ഇത് മത് - ഉദ് - ദൗളയുടെ ശവകുടീരം- 1.40 ലക്ഷം
ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പരിപാലിക്കുന്ന സ്മാരകം- 4,000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |